ആർഎസ്എസ് പ്രവർത്തകനായ രുദ്രേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വ്യാഴാഴ്ചയാണ് വസീം അഹമ്മദ്, മുഹമ്മദ് മഷർ, മുഹമ്മദ് മുജീബുള്ള, ഇർഫാൻ പാഷ എന്നീ നാല് പേരെ ബംഗളുരു പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികൾക്കുള്ള കേരള ബന്ധത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. രുദ്രേഷിനെ കൊലപ്പെടുത്തുന്നതിനുള്ള ഗൂഡാലോചന നടന്നത് കണ്ണൂരിലാണെന്നും ഇതിൽ ഒരു പ്രാദേശിക നേതാവും പങ്കെടുത്തിരുന്നുവെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

കൊലപാതകത്തിന് ശേഷവും പ്രതികളായ വസീം അഹമ്മദ്, മുഹമ്മദ് മഷർ, മുഹമ്മദ് മുജീബുള്ള, ഇർഫാൻ പാഷ എന്നിവർ കണ്ണൂരിലെത്തിയിരുന്നുവെന്നും ഇതിന് ശേഷം ഇവർ ആന്ധ്രപ്രദേശിലെ കുപ്പത്തിലെത്തി ചിലരെ കണ്ടിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.. പ്രതികൾ കേരളത്തിൽ ആയുധ പരിശീലനം നടത്തിയിരുന്നതിന്‍റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അറസ്റ്റിലായ ഇർഫാൻ നിരോധിത തീവ്രവാദ സംഘടനയായ അൽ ഉമയുമായി ബന്ധമുള്ളയാളാണെന്നും പൊലീസ് വ്യക്തമാക്കുന്നു. കൊല്ലം കളക്ട്രറേറ്റ്, മൈസൂർ കോടതി, ചിറ്റൂർ കോടതി എന്നിവിടങ്ങളിലുണ്ടായ സ്ഥോടനങ്ങൾക്ക് പിന്നിൽ അൽ ഉമയാണെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ മൈസൂരിൽ ബിജെപി പ്രവർത്തകനായ രാജുവിനെ കൊലപ്പെടുത്തിയ സംഘവുമായി രുദ്രേഷ് കൊലപാതകത്തിൽ അറസ്റ്റിലായവർക്ക് ബന്ധമുണ്ടെന്നും പൊലീസ് പറയുന്നു.