അമേരിക്കയില്‍ ഹിജാബ് ധരിച്ച യുവതിയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയതായി പരാതി. മെറി ലാന്റ് സ്വദേശിയായ ഹകിമ അബ്ദുല്ലയാണ് സൌത്ത് വെസ്റ്റ് എയര്‍ലൈന്‍‌സിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഷിക്കാഗോയില്‍ നിന്ന് സീയിറ്റിലിലേക്കുള്ള വിമാനത്തിലെ ജീവനക്കാര്‍ ആദ്യം സീറ്റ് മാറിയിരിക്കാന്‍ ആവശ്യപ്പെടുകയും പിന്നീട് പ്രത്യേക കാരണമൊന്നും ചൂണ്ടിക്കാട്ടാതെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യുകയായിരുന്നെന്ന് ഹകിമ പറഞ്ഞു. തുടര്‍ന്ന് സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ടെര്‍മിനലിലെത്തിച്ച ഇവര്‍ക്ക് ഏറെ നേരം കാത്തിരുന്ന ശേഷമാണ് അടുത്ത വിമാനത്തില്‍ യാത്ര തുടരാനായതെന്നും അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്ത് കാരണത്താലാണ് യാത്രക്കാരിയെ പുറത്താക്കിയതെന്ന് വിമാനക്കമ്പനി ഉദ്ദ്യോഗസ്ഥരോട് പൊലീസ് അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പ്രത്യേകിച്ച് കാരണമൊന്നുമില്ലെന്നായിരുന്നു ഉദ്ദ്യോഗസ്ഥരുടെ മറുപടി. എന്നാല്‍ ചട്ടപ്രകാരമാണ് തങ്ങളുടെ ജീവനക്കാര്‍ പ്രവര്‍ത്തിച്ചതെന്നും യാതൊരു കാരണവുമില്ലാതെ യാത്രക്കാരെ പുറത്താക്കുന്ന രീതി തങ്ങള്‍ക്കില്ലെന്നും സൌത്ത് വെസ്റ്റ് എയര്‍ലൈന്‍സ് വക്താവ് വിശദീകരിച്ചു. എന്നാല്‍ മുസ്ലിമായതിന്റെ പേരിലാണ് ഇത്തരമൊരു ദുരനുഭവമുണ്ടാതെന്ന് ഹകിമയും ഭര്‍ത്താവും ആരോപിച്ചു. 

ഒരു മാസത്തിനിടെ സമാന സ്വഭാവത്തില്‍ മറ്റൊരാളെയും സൌത്ത് വെസ്റ്റ് എയര്‍ലൈന്‍സില്‍ നിന്ന് പുറത്താക്കിയിരുന്നു. അറബി സംസാരിക്കുന്നത് കേട്ട സഹയാത്രികന്‍ പരാതിപ്പെട്ടതിന് പിന്നാലെ ഒരു ഇറാഖി യാത്രക്കാരനെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിമാനത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.