2016നു പ്രധാനമന്ത്രിയുടെ അഭിസംബോധനയോടെ അവസാനമാകുമ്പോൾ ഇന്ത്യയെ കാത്തിരിക്കുന്നത് എന്താണെന്ന് മുതിർന്ന മന്ത്രിമാർക്ക് പോലും വ്യക്തതതയില്ല. ദൂരദർശന്റെ സാങ്കേതിക വിഭാഗം രാവിലെ എട്ടുമണിക്ക് തന്നെ അഭിസംബോധനയുടെ തയ്യാറെടുപ്പിനായി പ്രധാനമന്ത്രിയുടെ വീട്ടിലെത്തി. അഭിസംബോധനയുടെ സമയം ഔദ്യോഗിക അറിയിപ്പിന് പകരം ബിജെപി ട്വിറ്ററിലൂടെയാണ് നല്കിയത്. ഇനി സംഭവിക്കാൻ പോകുന്നതെല്ലാം പാവപ്പെട്ടവർക്ക് വേണ്ടിയാകും എന്ന സൂചന മാത്രമാണ് പ്രധാനമന്ത്രി ഇന്നലെ നല്കിയത്

അമ്പത് ദിവസം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പ്രത്യാഘാതം സഹിക്കുകയും സ്വീകരിക്കുകയും ചെയ്ത സാധാരണക്കാർക്ക് ആശ്വാസ നടപടിയുണ്ടാകും എന്ന പ്രതീക്ഷയാണ് പാർട്ടി നേതാക്കൾക്കുമുള്ളത്. ആദ്യ റൗണ്ട് രാഷ്ട്രീയ പോരാട്ടത്തിൽ വിജയം പ്രധാനമന്ത്രിക്കായിരുന്നു. ഉത്തർപ്രദേശ് ഉൾപ്പടെ അഞ്ചിടത്ത് വലിയ രാഷ്ട്രീയപരീക്ഷണം നേരിടാനിരിക്കെ തീരമാനത്തിന്റെ നേട്ടങ്ങൾ ജനങ്ങൾക്ക് ബോധ്യപ്പെടണം. ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ പാചകവാതക സിലിണ്ടർ, ഒരു കോടി അതി പിന്നോക്ക ദരിദ്ര വിഭാഗങ്ങൾ സാമ്പത്തിക സഹായ പദ്ധതി, ബിജെപിയുടെ വോട്ടുബാങ്കായ ചെറുകിട,ഇടത്തരം കച്ചവടക്കാർക്കും കർഷകർക്കും സഹായം എന്നിവയാണ് നിർദ്ദേശങ്ങളായി പ്രചരിക്കുന്നത്.

നികുതി പലിശ, നിരക്കുകൾ സാധാരണ ഒരു പ്രധാനമന്ത്രിയുടെ അഭിസംബോധനയിൽ ഇടംനേടില്ല. എന്നാൽ ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നു. ഭൂമിയിടപാടുകൾ ആധാറുമായി ബന്ധിപ്പിച്ച് ബിനാമി ഇടപാടുകൾ തടയാനുള്ള പദ്ധതിയും പ്രതീക്ഷിക്കാം.