കാസർഗോഡ്: ജനകീയ പ്രതിഷേധത്തെ തുടർന്ന് കാസർഗോഡ് കാടലാടിപ്പാറയിൽ ബോക്സൈറ്റ് ഖനന പദ്ധതിക്കായുള്ള പൊതു തെളിവെടുത്ത് നടത്താനായില്ല. തെളിവെടുപ്പിനായെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ വഴിയിൽ തടഞ്ഞു. ജനങ്ങളുടെ പ്രതിഷേധം ഉൾപ്പെടുത്തി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

ഖനനം നടക്കുന്ന കടലാടിപ്പാറയിൽ നിന്നും ഇരുപത്തഞ്ച് കിലോമീറ്റർ മാറി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് തെളിവെടുപ്പ് നിശ്ചയിച്ചിരുന്നത്. രാവിലെ ഏഴുമണിയോടെതന്നെ ബസുകളിലായെത്തിയ സമരക്കാർ ബ്ലോക്ക് പഞ്ചായത്തിന്റെ കവാടം ഉപരോധിച്ചു. പത്തരയോടെയാണ് ജില്ലാ കളക്ടറും മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരും അടങ്ങിയ തെളിവെടുപ്പ് സമതി എത്തിയത്. 

ഉദ്യോഗസ്ഥരെ സമരക്കാ‌ർ റോഡിൽ തന്നെ തടഞ്ഞു. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ സുരക്ഷ ഒരുക്കിയിരുന്നെങ്കിലും തെളിവെടുപ്പ് സംഘത്തെ ബ്ലോക്ക് പ‌ഞ്ചായത്ത് ഓഫീസിലെത്തിക്കാനായില്ല. ഇതോടെ റോഡിൽ വച്ച് കളക്ടർ സമരക്കാരുമായി ചർച്ച നടത്തി. തെളിവെടുപ്പ് നടത്താനാവില്ലെന്ന് വ്യക്തമായതോടെ ഇക്കാര്യങ്ങൾ വ്യക്തമാക്കി ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്ന് കളക്ടർ പറഞ്ഞു.

ഈ തെളിവെടുപ്പ് കമ്പനിയുമായി ഉദ്യോഗസ്ഥർ നടത്തിയ ഒത്തുകളിയുടെ ഭാഗമാണെന്നാണ് സമരക്കാരുടെ വാദം. 2007 ൽ കമ്പനിക്ക് സർക്കാർ നൽകിയ ലീസ് അനുമതി രദ്ധാക്കുന്നതുവരെ സമരം തുടരാനാണ് നീക്കം. സ്ത്രീകളടക്കം വിവിധ രാഷ്ട്രീയ പാർട്ടികളും യുവജനസംഘടനകളുമാണ് സമരത്തിൽ പങ്കെടുത്തത്