കണ്ണൂർ: ഏഴിമല നാവികഅക്കാദമിയിൽ കേഡറ്റ് കെട്ടിടത്തില്‍ നിന്നും വീണുമരിച്ച സംഭവത്തില്‍ പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു, അക്കാദമിയിലെ ഉദ്യോഗസ്ഥരെ കുറിച്ച് ആത്മഹത്യാകുറിപ്പില്‍ പരാമർശമുണ്ടെന്ന് സൂചന, പോലിസ് അന്വേഷണം തുടരുകയാണ്. മരിച്ച സൂരജിന് നേരെ നാവിക അക്കാദമിയിൽ നിന്നും ഉദ്യോഗസ്ഥ പീഡനം ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പരാതി നൽകിയതിന് പിന്നാലെയാണ് ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തിരിക്കുന്നത്. 

സൂരജിന്‍റെ മൃതദേഹത്തില്‍ നിന്നാണ് ആത്മഹത്യാകുറിപ്പ് കണ്ടെടുക്കുന്നത്. അക്കാദമിയിലെ ഉദ്യോഗസ്ഥരെ കുറിച്ച് ആത്മഹത്യാകുറിപ്പില്‍ പരാമർശമുണ്ട് എന്നാണ് വിവരം. സൂരജ് മരണപ്പെട്ട അന്നുതന്നെ ബന്ധുക്കൾ അക്കാദമിയില്‍ സൂരജ് കടുത്ത മാനസികസമ്മർദ്ധം അനുഭവിച്ചിരുന്നതായി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

അക്കാദമിയില്‍ സെയിലറായിരുന്ന സൂരജ് പിന്നീട് കേഡറ്റാകുന്നതിനുള്ള യോഗ്യത നേടിയിരുന്നു. എന്നാല്‍ ഇതംഗീകരിക്കാന്‍ തയ്യാറാകാത്ത മേലുദ്യോഗസ്ഥർക്കെതിരെ സൂരജ് ഹൈക്കോടതിയില്‍ പരാതിയും നല്‍കിയിരുന്നു. ഇതേത്തുടർന്ന് അക്കാദമിയില്‍ സൂരജിനുനേരെ കടുത്ത മാനസിക പീഡന മുണ്ടായിരുന്നെന്നും ഇതാണ് മരണത്തിന് കാരണമെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

 മലപ്പുറം തനാളൂരിലെ റിട്ട, നാവിക ഉദ്യോഗസ്ഥനായ ഗുഡപ്പയുടെ മകനാണ് സൂരജ്. സംഭവത്തില്‍ ബന്ധുക്കൾ പയ്യന്നൂ‍ പോലീസില്‍ പരാതി നല്കി, അസ്വാഭാവിക മരണത്തിന്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .എന്നാല്‍ കെട്ടിടത്തില്‍ നിന്നും വീണു തന്നെയാണ് മരണമെന്നും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അക്കാദമി അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.