ബിൻ ലാദനിൽ നിന്നും നവാസ് ഷെരീഫ് കൈക്കൂലി വാങ്ങി; പാകിസ്ഥാനെ പിടിച്ചുകുലുക്കി പുതിയ വിവാദം
ഇസ്ലാമാബാദ്: ജിഹാദിന് സാമ്പത്തിക സഹായം നൽകുന്നതിനായി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്, അൽ ഖായിദയുടെ തലവനായിരുന്ന ഉസാമ ബിൻ ലാദനിൽ നിന്നും കൈക്കൂലി വാങ്ങിയിരുന്നെന്ന് ആരോപണം. അഫ്ഗാനിസ്ഥാനിലും ജമ്മു കാശ്മീരിലും ജിഹാദ് നടത്തുന്നതിനായാണ് ഷെരീഫ് കൈക്കൂലി വാങ്ങിയെന്ന് ഒരു പാക് മാധ്യമം റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇമ്രാൻ ഖാൻ നേതൃത്വം നൽകുന്ന പാക്കിസ്ഥാൻ തെഹരീകെ ഇൻസാഫ് (പി.ടി.ഐ) പാർട്ടി സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കാൻ ഒരുങ്ങുകയാണ്.
2010ൽ പാക് താലിബാൻ വധിച്ച ഐ.എസ്.ഐയിലെ ചാരനായിരുന്ന ഖാലിദ് ഖവാജയുടെ ഭാര്യ ഷമാമ ഖാലിദ് പുറത്തിറക്കിയ പുസ്തകത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഖാലിദ് ഖവാജ: ഷഹീദ് ഇ അമാൻ എന്ന പേരിലുള്ള പുസ്തകത്തിൽ, കാശ്മീരിലും അഫ്ഗാനിസ്ഥാനിലും ജിഹാദിനായി 1.5 ബില്യൺ തുക ബിൻ ലാദനിൽ നിന്നും നവാസ് ഷെരീഫ് വാങ്ങിയെന്ന് പറയുന്നുണ്ട്.
പിന്നീട് ഈ പണത്തിൽ നിന്നും 270 മില്യൺ തുക, 1989ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ബേനസീർ ഭൂട്ടോയ്ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരാൻ ഉപയോഗിച്ചതായും പുസ്തകത്തിൽ പറയുന്നു.