പൂനെ: നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ കേഡറ്റുകളുടെ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിനിടെ പരിക്കേറ്റ സൈനികനെ അരക്കിലോമീറ്ററോളം ചുമലിലേറ്റി ഫിനിഷ് ചെയ്ത് സഹ സൈനികന്‍. 12.5 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍ സ്ക്വാഡ്രണ്‍ ക്രോസ് കണ്‍ട്രി ചാമ്പ്യന്‍ഷിപ്പിലായിരുന്നു സൈനികന്റെ വീരോചിത പ്രകടനമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇക്കോ സ്ക്വാഡ്രനിലെ സൈനികനായ ചിരാഗ് അറോറയാണ് മത്സരത്തിനിടെ പരിക്കേറ്റ സഹസൈനികന്‍ ദേവേഷ് ജോഷിയെ ചുമലിലേറ്റി അരക്കിലോമീറ്റര്‍ ഓടിയത്. 55 മിനിട്ടുകൊണ്ട് ചിരാഗ് മത്സരം ഫിനിഷ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

ഇടവേളകളോ ടൈം ഔട്ടോ ഇല്ലാത്ത മത്സരത്തില്‍ പകരക്കാരെ വെക്കാനും അനുവാദമില്ല. ഓരോ ആറു മാസം കൂടുമ്പോഴും ആദ്യവര്‍ഷ കേഡറ്റുകളൊഴികെ എല്ലാവരും മത്സരത്തില്‍ പങ്കെടുക്കണം. മത്സരത്തില്‍ വിജയിക്കുന്നയാളുടെ സ്ക്വാഡ്രന് നിശ്ചിത പോയന്റ് ലഭിക്കും. തന്റെ സഹസൈനികന്‍ വീണുപോയതുകൊണ്ട് തങ്ങളുടെ സ്ക്വാഡ്രന് ലഭിക്കേണ്ട പോയന്റുകള്‍ നഷ്മവാരുതെന്ന് ചിരാഗിന് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ദേവേഷ് ജോഷിയെ ചുമലിലേറ്റി അദ്ദേഹം മത്സരം ഫിനിഷ് ചെയ്തു.

എന്‍ഡിഎയില്‍ ചേരുന്ന സൈനികരെ പരിശീലനത്തിന്റെ ഭാഗമായി 18 സ്ക്വാഡ്രനുകളിലേതിലെങ്കിലും ഒന്നിലായിരിക്കും നിയോഗിക്കുക. ക്രോസ് കണ്‍ട്രിയില്‍ പതിവായി വിജയിക്കുന്നത് ഇക്കോ സ്ക്വാഡ്രനാണ്. ആ റെക്കോര്‍ഡ് തകരാതെ കാക്കാനും കൂടിയായിരുന്നു ചിരാഗിന്റെ വീരോചിത പ്രകടനം.