43 വയസുകാരനായ പിറ്റാന, 2010 മുതല്‍ ഫിഫയുടെ അന്താരാഷ്ട്ര റഫറിയായി സേവനമനുഷ്ഠിക്കുന്നുണ്ട്.

മോസ്‌കോ: ലോകകപ്പ് ഫൈനല്‍ കളിക്കുന്നത് അര്‍ജന്റീനയെ തോല്‍പ്പിച്ച രണ്ടു ടീമുകള്‍. ഫ്രാന്‍സും, ക്രൊയേഷ്യയും. ഇതല്ലാതെ അര്‍ജന്റീനയക്ക് മറ്റൊരു ബന്ധം കൂടിയുണ്ട്. ലോകകപ്പ് ഫൈനല്‍ മത്സരം നിയന്ത്രിക്കാന്‍ നിയോഗിതനായിരിക്കുന്നത് അര്‍ജന്റീനന്‍ റഫറി നെസ്റ്റര്‍ പിറ്റാനയാണ്. പിറ്റാനയ്‌ക്കൊപ്പം അസിസ്റ്റന്‍ഡ് റഫറിമാരായി ഹെര്‍നന്‍ മെയ്ഡന(അര്‍ജന്റീന), ജുവാന്‍ പി ബെലാട്ടി(അര്‍ജന്റീന) എന്നിവരുമുണ്ടാകും. ഞായറാഴ്ചയാണ് ലോകം കാത്തിരിക്കുന്ന ചരിത്ര ഫൈനല്‍ അരങ്ങേറുന്നത്.

43 വയസുകാരനായ പിറ്റാന, 2010 മുതല്‍ ഫിഫയുടെ അന്താരാഷ്ട്ര റഫറിയായി സേവനമനുഷ്ഠിക്കുന്നുണ്ട്. പിറ്റാന ഈ ലോകകപ്പില്‍ ഇതുവരെ നാലു മത്സരങ്ങള്‍ നിയന്ത്രിച്ചിട്ടുണ്ട്. ഉദ്ഘാടന മത്സരമായ റഷ്യ - സൗദി അറേബ്യ, മെക്‌സിക്കോ- സ്വീഡന്‍ (ഗ്രൂപ്പ് ഘട്ടം), ക്രോയേഷ്യ -ഡെന്മാര്‍ക്ക് (പ്രീക്വാര്‍ട്ടര്‍) ഫ്രാന്‍സ് - ഉറുഗ്വേ (ക്വാര്‍ട്ടര്‍ ഫൈനല്‍) മത്സരങ്ങളും അദ്ദേഹം നിയന്ത്രിച്ചിരുന്നു.

Scroll to load tweet…

ചരിത്രത്തില്‍ ആദ്യമായിട്ടാണ് ക്രൊയേഷ്യ ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്. എന്നാല്‍ ഫ്രാന്‍സ് ഫൈനലില്‍ മാറ്റുരയ്ക്കുന്നത് ഇത് മൂന്നാം തവണയാണ്. ഒരു വട്ടം കിരീടം നേടിയ ഫ്രാന്‍സ് രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.