വർക്കല: മെഡിക്കൽ കോഴിയിൽപ്പെട്ട വർക്കല എസ്ആർ കോളേജിനെതിരെ പുതിയ ആരോപണം. കോളേജ് കെട്ടിടങ്ങള്‍ കെട്ടിപ്പൊക്കിയത് നിയമങ്ങളും സുരക്ഷയും കാറ്റിൽ പറത്തി . പഞ്ചായത്തിന്‍റെ അനുമതിയില്ലാതെയും തീരദേശ പരിപാലന നിയമവും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചുമാണ് കെട്ടിടങ്ങളുടെ നിര്‍മാണം . അനധികൃത നിർമ്മാണത്തിന് പഞ്ചായത്ത് 79 ലക്ഷം രൂപ പിഴ ചുമത്തി. പഞ്ചായത്തിൻ്റെ പരിശോധന റിപ്പോർട്ടിൻ്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ അകത്തു മുറയിൽ കായലോരത്താണ് എസ്.ആര്‍ മെഡിക്കൽ കോളജും ദന്തൽ കോളജും . കായലിൽ നിന്ന് നൂറ് മീറ്റര്‍ മാറിയേ കെട്ടിട നിര്‍മാണം പാടുള്ളൂവെന്നാണ് തീരദേശ പരിപാലന നിയമത്തിലെ വ്യവസ്ഥ . പക്ഷേ ഇതു പാലിച്ചല്ല കെട്ടിട നിര്‍മാണം നടന്നത് . അഗ്നിശമന സേനയുടെ സുരക്ഷാ മാനദണ്ഡങ്ങലും ലംഘിച്ചു .

അശാസ്ത്രീയമായാണ് ബഹുനില മന്ദിരം കെട്ടിപ്പൊക്കിയതെന്നും എഞ്ചിനീയറിങ് വിഭാഗത്തിന്‍റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ പഞ്ചായത്ത് കണ്ടെത്തി . ഇതിൽ എല്ലാ കെട്ടിടങ്ങള്‍ക്കും പഞ്ചായത്തിന്‍റെ നിര്‍മാണ അനുമതിയുമില്ല . 

സുരക്ഷാ വീഴ്ച വരുത്തിയതിനെ ചൂണ്ടിക്കാട്ടി പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കി .പക്ഷേ നിര്‍മാണം തുടര്‍ന്നു അനധികൃത നിര്‍മാണത്തിന് പഞ്ചായത്ത് 79 ലക്ഷം രൂപ പിഴ ചുമത്തി . ഗ്രാമപഞ്ചായത്തിന്‍റെ നടപടിയെ കോളജ് ഉടമകള്‍ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ് .