കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള നവജാതശിശുവിനെ ഉറുമ്പരിച്ചതായി പരാതി. ആരോപണം മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ പതിനൊന്നാം തിയതിയാണ് കളമശ്ശേരി ഉണിച്ചിറ സ്വദേശികളായ അൻവർ ഷാഹിദ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നത്. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് ഭാരക്കുറവുള്ളത് കാരണം നവജാത ശിശുക്കൾക്കുള്ള തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മുലയൂട്ടാൻ ചെന്ന അമ്മ കണ്ടതിങ്ങനെ. കുഞ്ഞിനെ ഉറമ്പരിക്കുന്നു. കാര്യം തിരക്കിയപ്പോൾ അച്ഛൻ അൻവറിനോട് ഡ്യൂട്ടി ഡോക്ടർ ക്ഷുഭിതനായി.

ദമ്പതികളുടെ പരാതി അന്വേഷിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. പെൺകുഞ്ഞ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിൽ തന്നെ തുടരുകയാണ്. കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെങ്കിലും പരിമിതിമായ സാമ്പത്തിക ചുറ്റുപാട് കാരണം ഇവിടെ തന്നെ തുടരേണ്ടി വരികയാണെന്ന് ചുമട്ട് തൊഴിലാളിയായ അൻവർ പറയുന്നു.