സൗദിയില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശികളെയും മൂന്നു വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. 2020 ആകുമ്പോഴേക്കും സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് വിദേശികള്‍ക്ക് ജോലി നഷ്‌ടപ്പെടുമെന്നാണ് കരുതുന്നത്.

സിവില്‍ സര്‍വീസ് മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശ തൊഴിലാളികളെയും മൂന്നു വര്‍ഷത്തിനുള്ളില്‍ ഒഴിവാക്കണം. ഈ നിര്‍ദേശം വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും നല്‍കിയതായി സിവില്‍ സര്‍വീസ് സഹമന്ത്രി അബ്ദുള്ള അല്‍ മെല്ഫി അറിയിച്ചു. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കനുസരിച്ച് പൊതുമേഖലയില്‍ 70,000 വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. 2020 ആകുമ്പോഴേക്കും പൊതുമേഖലയിലെ എല്ലാ ജോലിക്കാരും സ്വദേശികള്‍ ആയിരിക്കണമെന്നതാണ് ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലയിലും സ്വദേശീവല്‍ക്കരണം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 

വിദേശികളായ ദന്ത ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്‍റ് നിര്‍ത്തി വെച്ചതായി കഴിഞ്ഞ ദിവസം തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരുന്നു. സ്വദേശികളായ ദന്ത ഡോക്ടര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ വേണ്ടിയാണ് ഈ നടപടി. രാജ്യത്ത് 26 ഡെന്റല്‍ കോളേജുകളുണ്ട്. ഓരോ വര്‍ഷവും ശരാശരി 3000 പേര്‍ ഈ കോളേജുകളില്‍ നിന്നും പുറത്തിറങ്ങുന്നു. 2015-ലെ കണക്കനുസരിച്ച് രാജ്യത്ത് 10,150 ദന്ത ഡോക്ടര്‍മാരുണ്ട്. ഇതില്‍ 5,946 പേര്‍ സൗദികള്‍ ആണ്. നിലവില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശ ദന്ത ഡോക്ടര്‍മാര്‍ സൗദിയില്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. നിലവില്‍ ജോലി ചെയ്യുന്നവരുടെ വര്‍ക്ക്‌ പെര്‍മിറ്റ് പുതുക്കുന്നതിനെ കുറിച്ച് മന്ത്രാലയം ഒന്നും വ്യക്തമാക്കിയിട്ടില്ല.