തിരുവനന്തപുരം: മെത്രാൻ കായൽ നികത്തലിന് അനുമതി നൽകാൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസണും ഇടപെട്ടതിന് തെളിവ്. കായൽ നികത്താൻ അനുമതി നൽകരുതെന്ന റവന്യൂ വകുപ്പിന്റെ നിർദേശം ഇരുവരും തള്ളി. ഇതിന്റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മെത്രാന്‍ കായല്‍ നികത്താന്‍ അനുമതികൊടുത്തുകൊണ്ടുള്ള ഉത്തരവിറക്കിയത് റവന്യൂ വകുപ്പാണ്. എന്നാല്‍ ഇത്തരത്തിലൊരു ഉത്തരവ് ഇറക്കുന്നതിനെ റവന്യൂവകുപ്പ് ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു.

എന്നാല്‍ 19/2/2016ല്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും കായല്‍ നികത്തുന്നതിന് തത്വത്തില്‍ അനുമതി നല്‍കാനാകുമോ എന്ന് പരിശോധിക്കാന്‍ യോഗം ചേര്‍ന്നു. എന്നാല്‍ കായല്‍ നികത്താന്‍ അനുമതി നല്‍കുന്നത് നെല്‍ത്തട നദീതടസംരക്ഷണ നിയമത്തിന് എതിരാകുമെന്നതിനാല്‍ ഈ യോഗത്തിലും റവന്യൂ വകുപ്പ് കായല്‍ നികത്തുന്നതിനെതിരെ ശക്തമായ വിയോജിപ്പ് അറിയിച്ചു.

എന്നാല്‍ ഈ യോഗത്തിനുശേഷം തയാറാക്കിയ മിനുട്സിന് താഴെ ആന്നത്തെ ചീഫ് സെക്രട്ടറിയായ ജിജി തോംസണ്‍ പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കാമെന്നും എന്നാല്‍ അനുമതി നല്‍കുന്നതിന് മുമ്പ് നെല്‍ത്തട നദീതടസംരക്ഷ നിയമപ്രകാരവും മറ്റ് പാരിസ്ഥിതിക അനുമതികളും നേടിയെടുക്കണം എന്ന് എഴുതുകയും ഒപ്പുവെയ്ക്കുകയും ചെയ്യുന്നത്. അതിന് താഴെ മുഖ്യമന്ത്രിയും ഒപ്പിട്ടുണ്ട്. ഈ തീരുമാനത്തോടെയാണ് ഇത് മന്ത്രിസഭയിലെത്തുന്നതും മന്ത്രിസഭ പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കുന്നതും. ഇതെത്തുടര്‍ന്നാണ് റവന്യൂവകുപ്പ് കായല്‍ നികത്താന്‍ ഉത്തരവിറക്കിയത്.