കരിയറിലെ ഏറ്റവും ദുഃഖഭരിത നിമിഷമെന്ന് നെയ്‌മര്‍

മോസ്‌കോ: ലോകകപ്പ് ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തിനെതിരായ തോല്‍വിയെ കരിയറിലെ ഏറ്റവും ദുഃഖഭരിത നിമിഷമെന്ന് വിശേഷിപ്പിച്ച് ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍. ലോകകപ്പിലേറ്റ തോല്‍വി വലുതാണ്. റഷ്യയില്‍ ചരിത്രം കുറിക്കാനായില്ല. മൈതാനത്തേക്ക് തിരിച്ചെത്താനുള്ള ഊര്‍ജം കണ്ടെത്തുക പ്രയാസമാണ്. എന്നാല്‍ ദൈവം തനിക്കാവശ്യമായ ഊര്‍ജം നല്‍കുമെന്നുറപ്പാണ്. ലോകകപ്പ് തോല്‍വിക്ക് ശേഷം നെയ്‌മര്‍ പ്രതികരിച്ചു.

വിജയിക്കാനായില്ലെങ്കിലും ബ്രസീല്‍ ടീമിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ബ്രസീലിയന്‍ താരം പറഞ്ഞു. ലോകകപ്പിലെ ഫേവറേറ്റുകള്‍ എന്ന വിശേഷണവുമായി ഇറങ്ങിയ ബ്രസീല്‍ ഗ്രൂപ്പ് ഘട്ടത്തിലും, പ്രീക്വാര്‍ട്ടറിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. എന്നാല്‍ ക്വാര്‍ട്ടറില്‍ യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയത്തോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടങ്ങി കാനറികള്‍ ലോകകപ്പില്‍ നിന്ന് പുറത്താവുകയായിരുന്നു.