വിദേശത്ത് കഴിയുന്ന ഇസ്ലാം മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിതിരെ മുംബൈയിലെ എന്‍.ഐ.എ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മതങ്ങള്‍ക്കിടയില്‍ ശത്രുത പ്രചരിപ്പിച്ചു, എന്‍.ജി.ഒ വഴി അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നീ കേസുകളിലാണ് കോടതി നടപടി. സാമ്പത്തിക തിരിമറികേസില്‍ കഴിഞ്ഞ ആഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സാക്കിര്‍ നായികിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 

നായികിനെ നാട്ടിലെത്തിക്കാനായി സൗദി അറേബ്യയിലെ കോടതിയെ സമീപിക്കാനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആലോചിക്കുന്നുണ്ട്. ധാക്ക ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍മാര്‍ക്ക് തീവ്രവാദ പ്രവര്‍ത്തനം നടത്താന്‍ ഊര്‍ജ്ജമായത് നായികിന്റെ പ്രഭാഷണങ്ങളാണെന്ന ആരോപണത്തെ തുടര്‍ന്നാണ് സാക്കിര്‍ നായിക് നോട്ടപ്പുള്ളി ആയത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്തിയതിന് സാക്കി‌ര്‍ നായികിനെതിരെ എന്‍.ഐ.എ കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.