കൊല്ലം, മലപ്പുറം സ്ഫോടനങ്ങള്‍; രണ്ട് പേരെക്കൂടി എന്‍.എ.ഐ അറസ്റ്റ് ചെയ്തു
മലപ്പുറം, കൊല്ലം കലക്ട്രേറ്റ് സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽ രണ്ട് പേരുടെ അറസ്റ്റ് കൂടി എൻ.ഐ.എ ഇന്ന് രേഖപ്പെടുത്തി. മധുര സ്വദേശികളായ അയ്യൂബ്, ഷംസുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ അറസ്റ്റിലായ മൂന്ന് പേരുൾപ്പടെ സ്ഫോടനക്കേസുകളിലെ അഞ്ച് പ്രതികളെയും ഇന്ന് തന്നെ ബംഗലുരുവിലെ എൻ.ഐ.എ കോടതിയിൽ ഹാജരാക്കും. ഇവരെ ചോദ്യം ചെയ്യുന്നതിനായി മലപ്പുറത്തു നിന്നും കൊല്ലത്തു നിന്നുമുള്ള കേരളാ പൊലീസിന്റെ രണ്ട് സംഘങ്ങൾ ഇന്ന് ബംഗളുരുവിലെത്തിയിട്ടുണ്ട്.
മൈസുരുവിലെ കോടതി വളപ്പിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവരെയും സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നതിനായി അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെടും. അറസ്റ്റിലായവരിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബേസ് മൂവ്മെന്‍റുമായി ബന്ധമുള്ള കൂടുതൽ പേരെ എൻ.ഐ.എ നിരീക്ഷിച്ചുവരികയാണ്. ഞായറാഴ്ച രാത്രിയോടെയാണ് തമിഴ്നാട്ടിലെ മധുര സ്വദേശികളായ മുഹമ്മദ് കരീം, അബ്ബാസ് അലി, സുലൈമാൻ എന്നീ മൂന്ന് യുവാക്കളെ ചെന്നൈയിൽ നിന്നും മധുരയിൽ നിന്നുമായി എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ അൽ-ഖ്വയ്‍ദ അനുകൂലസംഘടനയായ ബേസ് മൂവ്മെന്‍റിനോട് അനുഭാവമുണ്ടെന്നും തെക്കേ ഇന്ത്യയിലെ കോടതികളിലും ജില്ലാ ഭരണസിരാ കേന്ദ്രങ്ങളിലും നടന്ന സ്ഫോടനങ്ങളുമായി ബന്ധമുണ്ടെന്നും ഇവർ സമ്മതിച്ചതായാണ് സൂചന.