നിലയ്ക്കലില്‍  നിരോധനാജ്ഞ ലംഘിച്ച എ.എന്‍ രാധാകൃഷ്ണന്‍, ജെ ആര്‍ പത്മകുമാര്‍  അടക്കമുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്ത്  ബിജെപി നേതാക്കളെയാണ് നിലയ്ക്കലില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.  

പമ്പ: നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിക്കാനെത്തിയ ബിജെപി നേതാക്കളടങ്ങിയ സംഘത്തെ നിലയ്ക്കലിൽ പോലീസ് അറസ്റ്റുചെയ്തു. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പോലീസിന്‍റെ കണ്ണുവെട്ടിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എൻ രാധാകൃഷ്ണന്‍റെയും ജെ ആർ പത്മകുമാറിന്‍റെയും നേതൃത്വത്തിൽ പ്രവർത്തകർ നിലയ്ക്കലിലെത്തി പ്രതിഷേധിച്ചത്.

ഇരുമുടി കെട്ടുകളുമായി അയ്യപ്പവേഷം ധരിച്ച് കാറിലെത്തിയ നേതാക്കളെ പോലീസ് പരിശോധിച്ചെങ്കിലും തിരിച്ചറിയാനായില്ല. നിലയ്ക്കലിലെത്തിയയുടൻ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കുമെതിരെ പ്രസംഗിച്ച് നിരോധനാജ്ഞ ലംഘിക്കുന്നതായി പ്രഖ്യാപിച്ചു. അധികം വൈകാതെ സമരക്കാരെ അറസ്റ്റ് ചെയ്ത് നിലക്കൽ സ്റ്റേഷനിലെത്തിച്ച് ജാമ്യത്തിൽ വിടുകയ‌‌ായിരുന്നു. ഇതേ തുടർന്ന് നിലയ്ക്കലിലെ പോലീസ് വിന്യാസം കൂടുതൽ ശക്തമാക്കി.

സര്‍ക്കാരിന്‍റെ നിലപാടിനോടുള്ള പ്രതിഷേധാര്‍ഹമായാണ് തങ്ങള്‍ നിരോധനാജ്ഞ ലംഘിച്ചത് എന്നും ഇരുവരും പറ‍ഞ്ഞു. അയ്യപ്പഭക്തന്മാരുടെ വേഷത്തിലായിരുന്നു ഇവര്‍‌ എത്തിയത്. നിയമം പരസ്യമായി ലംഘിച്ചുകൊണ്ടുളള പ്രതിഷേധമാണിതെന്നും എ.എന്‍ രാധാകൃഷ്ണന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പമ്പ, സന്നിധാനം, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിലെ നിരോധനാജ്ഞ മൂന്ന് ദിവസം കൂടി നീട്ടിയിരുന്നു.