ടോക്യോ: യുവാവിന്‍റെ ഫ്ലാറ്റില്‍ നിന്നും പോലീസ് കണ്ടെത്തിയത് ഒന്‍പത് തല അറുത്തുമാറ്റിയ ശവശരീരങ്ങള്‍. ജപ്പാനിലെ ടോക്യോയിലെ ഒരു ഫ്ലാറ്റിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളുടെ തല അറുത്ത് മാറ്റിയതിന് പുറമെ മാംസം നീക്കം ചെയ്തിട്ടുമുണ്ട്. ചൊവ്വാഴ്ചയാണ് ടോക്യോ പോലീസ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തകഹിരോ ഷിരെയ്ഷി (27) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. 

ഇയാള്‍ കുറ്റം സമ്മതിച്ചതായി ടോക്യോ പോലീസ് അറിയിച്ചു. ഒന്‍പത് പേരെയും കൊലപ്പെടുത്തിയത് ഇയാള്‍ തന്നെയാണെന്നാണ് സൂചന. തുടര്‍ന്ന് മൃതദേഹങ്ങളില്‍ നിന്ന് മാംസം ഉരിഞ്ഞെടുക്കുകയും ആന്തരികാവയവങ്ങള്‍ അടക്കം നീക്കം ചെയ്യുകയും ചെയ്തു. നീക്കം ചെയ്ത ആന്തരികാവയവങ്ങളും മാംസവും ഇയാള്‍ പിന്നീട് മാലിന്യക്കൂമ്പാരങ്ങളില്‍ നിക്ഷേപിച്ചു. പൊതുജനങ്ങളില്‍ ഭയം ഉളവാക്കുന്നതിന് വേണ്ടിയാണ് ഇപ്രകാരം ചെയ്തത്. 

ഇയാള്‍ ഒരു പരമ്പര കൊലയാളിയാണെന്നാണ് പോലീസിന്‍റെ സംശയം. അപ്പാര്‍ട്ട്‌മെന്‍റില്‍ നിന്ന് കണ്ടെടുത്ത വാള്‍ ഉപയോഗിച്ചാണ് ഇയാള്‍ ഒന്‍പത് പേരുടെയും തല അറുത്ത് മാറ്റിയത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് കരുതുന്നതായി സമീപവാസികള്‍ പറഞ്ഞു. അല്ലാതെ ഒരാള്‍ക്ക് ഇത്രയും ക്രൂരത ചെയ്യാനാകില്ലെന്നും അയല്‍വാസികള്‍ പറയുന്നു.