നിപ ഭീതി തുടരുന്നു ജാഗ്രതാ പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ഓസ്ട്രേലിയന്‍ മരുന്ന് ഇന്നെത്തും

കോഴിക്കോട്: നിപ വൈറസ് വീണ്ടും പടരുന്നുവെന്ന സൂചനയെ തുടർന്ന് കോഴിക്കോട് ജില്ലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യ വകുപ്പിന്‍റെ നിര്‍ദ്ദേശം. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ മരിച്ചവരുമായി ബന്ധമുളള എല്ലാവരുടെയും വിവരം ശേഖരിക്കുന്നുണ്ട്. അതേസമയം വൈറസിനെ പ്രതിരോധിക്കാനുളള പുതിയ മരുന്ന് ഇന്ന് ഓസ്ട്രേലിയയില്‍ നിന്നെത്തും. 

നിപ വൈറസ് നിയന്ത്രണ വിധേയമെന്ന പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയാണ് 24 മണിക്കൂറിനിടെ മൂന്നു പേര്‍ മരിച്ചത്. ഒടുവില്‍ മരിച്ച കോട്ടൂര്‍ പൂനത്ത് സ്വദേശി റാസിന് വൈറസ് ബാധയേറ്റത് രണ്ടാം ഘട്ടമെന്ന് ആരോഗ്യ വകുപ്പ് കരുതുന്നു. ഇതുവരെ വൈറസ് ബാധ കണ്ടെത്തിയവര്‍ എല്ലാം തന്നെ ചങ്ങരോട്ട് വളച്ചുകെട്ടി വീട്ടില്‍ മൂസയുടെ കുടുംബവുമായി ബന്ധമുളളവരോ ഈ കുടുംബം ചികില്‍സ തേടിയ പേരാമ്പ്ര താലൂക്ക് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ വന്നിരുന്നവരോ ആയിരുന്നു. 

എന്നാല്‍ റാസിന് വൈറസ് ബാധയേറ്റത് ബാലുശേരി താലൂക്ക് ആശുപത്രിയില്‍ നിന്നാണ്. ഈ സാഹചര്യത്തില്‍ ഇക്കഴിഞ്ഞ അഞ്ച്, 14 തീയതികളില്‍ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയിലും 18,19 തീയതികളില്‍ ബാലുശേരി താലൂക്ക് ആശുപത്രിയിലും സന്ദര്‍ശിച്ചവര്‍ സ്റ്റേറ്റ് നിപാ സെല്ലുമായി ബന്ധപ്പെടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

അതിനിടെ നിപയെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്ന് കരുതുന്ന ഹ്യൂമന്‍ മോണോക്ളോണല്‍ ആന്‍റിബോഡി ഇന്നെത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഓസ്ട്രേലിയയില്‍ സമാനമായ വൈറസ് ബാധ ഉണ്ടായപ്പോള്‍ 12 പേരില്‍ പരീക്ഷിക്കുകയും വിജയം കാണുകയും ചെയ്ത മരുന്നാണിത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന ഒരാളുടെ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ചെസ്റ്റ് ഐസിയുവില്‍ നിന്നും ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.