നിപയ്ക്ക് ഹോമിയോ മരുന്ന് വിതരണം ചെയ്ത സംഭവം: അന്വേഷണസംഘത്തെ തടഞ്ഞു
- നിപയ്ക്ക് ഹോമിയോ മരുന്ന് വിതരണം: അന്വേഷണസംഘത്തെ തടഞ്ഞു
കോഴിക്കോട്: നിപ പ്രതിരോധത്തിന് ഹോമിയോ മരുന്ന് നൽകിയ സംഭവം അന്വേഷിക്കാനെത്തിയ സംഘത്തെ നഗരസഭ ചെയർമാന്റെ നേതൃത്യത്തിലുള്ള സംഘം തടഞ്ഞു. മുക്കം മണാശേരിയിലെ ആശുപത്രിയിലെത്തിയ ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസിൽ നിന്നുള്ള സംഘത്തെയാണ് തടഞ്ഞത്. മരുന്ന് നൽകിയ ജീവനക്കാരനെയല്ല ഡോക്ടറെയാണ് സസ്പെന്‍റ് ചെയ്യേണ്ടതെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു.
സംഭവത്തിൽ നേരത്തെ ഒരാളെ സസ്പെന്‍റ് ചെയ്തിരുന്നു. കോഴിക്കോട് മുക്കം മണാശ്ശേരിയിലെ ഗവണ്‍മെന്‍റ് ഹോമിയോ ഡിസ്പെൻസറിയിലെ ഓഫീസ് അറ്റന്‍ററെയാണ് സസ്പെന്‍റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് നിപ പ്രതിരോധ മരുന്നെന്ന പേരില്‍ ഇവിടെ നിന്ന് ഗുളികള്‍ വിതരണം ചെയ്തത്. ഇവിടെ നിന്നും വിതരണം ചെയ്ത മരുന്ന് വാങ്ങി കഴിച്ച പലർക്കും അസ്വസ്ഥത ഉണ്ടായിരുന്നു. ഇത് വാര്‍ത്തയായതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍.
അതേസമയം മരുന്ന് നല്‍കിയത് ഹോമിയെ ഡയറക്ടറുടെ സര്‍ക്കുലര്‍ പ്രകാരമാണെന്ന് ജീവനക്കാര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. നിപയുടെ പേരെടുത്ത് പറയാതെ കോഴിക്കോട് മലപ്പുറം ജില്ലകളില്‍ ഇപ്പോള്‍ പടരുന്ന പനിക്ക് ബെല്‍30, കല്‍ക്കാര്‍ബ് 200 എന്നീ മരുന്നുകള്‍ പ്രതിരോധമായി നല്‍കാനാണ് ഹോമിയോ ഡയറക്ടര്‍ ഡോക്ടര്‍ കെ ജമുന നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഇടപെട്ട് നിപക്ക് ഹോമിയോപ്പതിയില്‍ മരുന്നില്ലെന്ന് പ്രസ്താവനയിറക്കാന്‍ ഹോമിയോ ഡയറക്ടര്‍ക്ക് നിര്‍ർദ്ദേശം നല്‍കുകയായിരുന്നു.