ഹരിയാനയിലെ നിര്‍ഭയ മോഡല്‍ പീഡനം: മുഖ്യപ്രതി പന്ത്രണ്ടാം ക്ലാസുകാരന്‍
ദില്ലി: സ്വകാര്യ ഭാഗങ്ങള്‍ വെട്ടിമാറ്റി, ആന്തരികാവയങ്ങള്‍ തകര്‍ന്ന നിലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ക്രൂരകൃത്യങ്ങള്‍ ചെയ്തവരില്‍ പ്രധാനി പന്ത്രണ്ടാം ക്ലാസുകാരനെന്ന് കണ്ടെത്തി. ഇയാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് നിഗമനമെന്ന് പൊലീസ് പറഞ്ഞു. പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
വയസ് സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ അയല്‍വാസിയാണ് ഇയാള്‍. കേസില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും പ്രധാനപ്രതിയായ വിദ്യാര്‍ഥിയെ ഇതുവരെ പിടികൂടിയിട്ടില്ല. ഇയാളെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും പ്രതി എത്രയും പെട്ടെന്ന് പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
ഹരിയാനയിലെ ജിന്റിലാണ് നിര്‍ഭയ കേസിന് സമാനമായ സംഭവം നടന്നത്. ജിന്റിലെ ബുധഖേര ഗ്രാമത്തിലെ കനാലിനോട് ചേര്‍ന്നായിരുന്നു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. മൃതദേഹത്തില്‍ അടിവസ്ത്രമുണ്ടായിരുന്നില്ല. മുഖത്തും വായിലും ആഴത്തിലുള്ള മുറിവുകളുണ്ടെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നാവ് കടിച്ചുകീറിയ നിലയിലായിരുന്നു. തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സ്വകാര്യ ഭാഗങ്ങളില്‍ മുറിപ്പെടുത്തിയത് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷമായിരിക്കാനാണ് സാധ്യതയെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കൂട്ടബലാത്സംഗത്തെ ചെറുത്ത പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന് ശേഷം ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്ന് അതിക്രൂരമായി ആക്രമിച്ചതാകാമെന്നും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ധട്ടര്‍വാള്‍ പറയുന്നു.
ജീവനോടെയാകില്ല പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നും മൃതദേഹം വികൃതമാക്കിയതാകാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങള്‍ വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. കരള്‍ പൂര്‍ണമായും നശിച്ചിരുന്നു. ശ്വാസകോശവും തകര്‍ന്നിരുന്നു. ജീവനോടെ ബലാത്സംഗം ചെയ്യാനാകാത്തതിന്റെ പ്രതിഷേധമായായിരിക്കും ക്രൂരമായ ആക്രമണത്തിന് പ്രേരണയെന്നും ഡോക്ടര്‍ വ്യക്തമാക്കുന്നു. കുരുക്ഷേത്രയിലെ ജാന്‍സ ഗ്രാമത്തിലെതാണ് പെണ്‍കുട്ടിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജനുവരി ഒമ്പതു മുതലാണ് പെണ്‍കുട്ടിയെ കാണാതായത്.