ആദിവാസി ഗര്‍ഭിണികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച ജനനീ ജന്‍മ രക്ഷാ പദ്ധതിയിലാണ് വന്‍ വെട്ടിപ്പ് നടന്നത്. ഗുണഭോക്താക്കള്‍ക്ക് സര്‍്കകാര്‍ സഹായമെത്തിയില്ലെന്ന പരാതിയെ തുര്‍ന്നാണ് നോഡല്‍ ഓഫീസറായ ബിഎസ് പ്രേമാനന്ദനെതിരെ അന്വേഷണം വന്നത്. മാസം ആയിരം രൂപ വീതം ആദിവാസി ഗര്‍ഭിണികള്‍ക്ക് തപാല്‍ വഴി എത്തിക്കാനുള്ള പദ്ധതിക്കായി നോഡല്‍ ഓഫീസര്‍ കൈപ്പറ്റിയത് അഞ്ച് കോടി നാല്‍പത് ലക്ഷം രൂപ. പലര്‍ക്കും തുക അയച്ചത് തെറ്റായ വിലാസത്തിലാണെന്നും മടങ്ങി വന്ന കണക്കില്‍ പെടുത്താതെ കൈക്കലാക്കിയെന്നുമാണ് ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തല്‍. വിതരണം ചെയ്യാത്ത തുകയും മടങ്ങി വന്ന തുകയും അടക്കം പ്രമാനന്ദന്‍ തട്ടിയെടുത്തത് 21 ലക്ഷത്തി ഏഴായിരത്തി ഒരുനൂറുരൂപ.

സാമ്പത്തിക ക്രമക്കേടിനപ്പുറം ആദിവാസി വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യം തട്ടിയെടുക്കുകകൂടി ചെയ്ത ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്ത് ക്രിമിനല്‍ കേസ് എടുക്കണമെന്നായിരുന്നു ശുപാര്‍ശ. ഇതില്‍ മേല്‍ ഒരു നടപടിക്കും ബന്ധപ്പട്ട വകുപ്പുകള്‍ തയ്യാറായിട്ടില്ല. ആഴിമതി തെളിഞ്ഞതിനെ തുടര്‍ന്ന് പദ്ധതി നിര്‍വ്വഹണ ചുമതലയില്‍ നിന്ന് ബിഎസ് പ്രേമാനന്ദിനെ തല്‍ക്കാലത്തേക്ക് മാറ്റി നിര്‍ത്തിയെങ്കിലും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ തുടരുകയാണ്. ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ആദിവാസി ക്ഷേമസമതി അടക്കമുള്ള സംഘടനകള്‍.