ബിജെപിയുമായി ഇനി യോജിക്കാനാവില്ല; മഹാരാഷ്ട്രയിൽ സഖ്യസാധ്യതകൾ തള്ളി ശിവസേന
ഹിന്ദുത്വ അജണ്ടയിൽ നിന്ന് പിന്നോട്ട് പോയ ബിജെപിയുമായി ഇനി യോജിക്കാനാവില്ലെന്ന് ശിവസേന. മഹാരാഷ്ട്രയിൽ ബിജെപി - ശിവസേന സഖ്യസാധ്യതകൾ തള്ളി മുതിര്‍ന്ന നേതാവ് അരവിന്ദ് സാവന്ത്.
മുംബൈ: മഹാരാഷ്ട്രയിൽ നിലവിലെ സാഹചര്യത്തിൽ ബി ജെ പിയുമായി സഖ്യത്തിന് സാധ്യതയില്ലെന്ന് ശിവസേന എം പി അരവിന്ദ് സാവന്ത്. നേതാക്കൾ വേദി പങ്കിട്ടാൽ അതിനെ തെരഞ്ഞെടുപ്പ് സഖ്യമായി കരുതേണ്ട. ചർച്ചകൾക്കായി ബി ജെ പി ഇതുവരെ സമീപിച്ചിട്ടില്ലെന്നും അരവിന്ദ് സാവന്ദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബാൽതാക്കറെയുടെ സ്മാരകത്തിനായുള്ള ഭൂമികൈമാറ്റചടങ്ങിൽ ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയും മുഖ്യമന്ത്രി ദേവന്ദ്രഫട്നവസും ഒന്നിച്ച് വേദി പങ്കിട്ടതോടെയാണ് മഹാരാഷ്ട്രയിൽ ശിവസേന ബിജെപി സഖ്യസാധ്യതയെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമായത്. എന്നാൽ ഈ ചർച്ചകളെ തള്ളികളയുകയാണ് ശിവസേനയുടെ മുതിർന്ന നേതാവും ലോക്സഭാംഗവുമായ അരവിന്ദ് സാവന്ത്
''സ്മാരകത്തിന് ഭൂമി നൽകുക എന്നത് സർക്കാരിന്റെ കടമയാണ്, അതാണ് ചെയ്തത്, അതിന്റെ അർത്ഥം സഖ്യത്തിലെത്തി എന്നല്ല. ഇതുവരെ നേത്യത്വവുമായി ഒരു ചർച്ചയും നടന്നിട്ടില്ല, പിന്നെ എങ്ങനെ സഖ്യം സാധ്യമാകും. ചർച്ചകൾ നടക്കുന്നു എന്ന് അവർ കിംവദന്തി നടത്തുകയാണ്'' - അരവിന്ദ് സാവന്ത് പറഞ്ഞു.
സഖ്യചർച്ചകളുമായി ബിജെപി ഇതുവരെ സമീപിച്ചിട്ടില്ല. ലോക്സഭാ സീറ്റുകളിൽ പകുതി സേനയ്ക്ക് നൽകുന്ന കാര്യത്തിൽ ബിജെപിയിൽ നിന്ന് ആശയവിനിമം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തികസംവരണം അടക്കമുള്ള കാര്യങ്ങൾ മുൻനിർത്തി തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് ബിജെപി കരുതേണ്ട. ഹിന്ദുത്വ അജണ്ടയിൽ നിന്ന് പിന്നോട്ട് പോയ ബിജെപിയുമായി ഇനി യോജിക്കാനാവില്ലെന്നും അരവിന്ദ് സാവന്ത് വ്യക്തമാക്കി.