തൃശൂര്‍: ചേര്‍പ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് സാമൂഹികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. ദിവസവും 500 ല്‍ അധികം വരുന്ന സാധാരണക്കാരായ ജനങ്ങള്‍ ആശ്രയിക്കുന്ന ഒരാശുപത്രിയാണിത്. എന്നാല്‍ ഇവരുടെ രോഗങ്ങള്‍ പരിശോധിക്കാന്‍ ആശുപത്രിയില്‍ ഉള്ളതാകട്ടെ രണ്ട് ഡോക്ടര്‍ന്മാര്‍ മാത്രം. അന്നന്ന് ജോലിക്ക് പോയി കുടുംബം പുലര്‍ത്തുന്ന ഒരു സാധാരക്കാരന് അവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം വന്ന് ചേര്‍പ്പ് ആശുപത്രിയിലെത്തിയാല്‍ ഒരി ദിവസത്തെ പണി പോയതുതന്നെ. ഇതോടെ അവരുടെ കുടുംബാംഗങ്ങള്‍ പട്ടിണിയിലുമാകും. രാവിലെ എട്ട് മണി മുതലാണ് ഒ.പിയെങ്കിലും ആ നേരത്ത് വരുന്ന ഒരാളെ ഉച്ചയാകും പരിശോധിക്കാന്‍. 

ബ്ലോക്ക് പഞ്ചായത്തും എംഎല്‍എയും രാഷ്ട്രീയനേതൃത്വവുമെല്ലാം അഞ്ച് വര്‍ഷമായി പരിശ്രമിക്കുന്ന വിഷയമാണ് പുതിയ ഡോക്ടര്‍മാരുടെ നിയമനം. പരിഹാരം മാത്രം അസാധ്യം. കഴിഞ്ഞ മാസം മുതല്‍ വൈകുന്നേരങ്ങളില്‍ ഡോക്ടറുടെ സേവനം ഇല്ല. ഒരു കാലത്ത് പ്രസവത്തിനും സിസേറിയനുമെല്ലാം ഒരുപാട് പേര്‍ ആശ്രയിച്ചിരുന്ന സാമൂഹികാരോഗ്യ കേന്ദ്രമാണിത്. അത്യാധുനികമായ സാങ്കേതിക സംവിധാനമുള്ള ചേര്‍പ്പ് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രതിമാസം ലക്ഷങ്ങള്‍ ഇപ്പോഴും ഈ വിഭാഗത്തിനായി ചെലവാക്കുന്നുണ്ട്. മോര്‍ച്ചറി, ഓപ്പറേഷന്‍ തീയറ്റര്‍, പേവാര്‍ഡ്, 80 ല്‍ അധികം കിടക്കകള്‍, പുരുഷന്മാരുടെ വാര്‍ഡ്, കുട്ടികളുടെ വാര്‍ഡ്, സ്ത്രീകളുടെ വാര്‍ഡ് എന്നിവയും നവീകരിച്ച ഒ.പി കോംപ്ലക്‌സുമെല്ലാം സാധാരണ സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് ചേര്‍പ്പിനെ വ്യത്യസ്ഥമാക്കുന്നുണ്ട്. 

പ്രദേശത്ത് ഒരു അപകടം ഉണ്ടായാല്‍ പ്രാഥമിക ചികിത്സയ്ക്ക് പോലും ആശ്രയിക്കാന്‍ പറ്റാത്ത ഒന്നായി ആശുപത്രി മാറി. ഇനിയും പരിഹാരം വൈകാന്‍ പാടില്ലെന്നാണ് നാട്ടുകാരുടെ ആവശ്യം. താലൂക്ക് ആശുപത്രിയായി ചേര്‍പ്പ് സി.എച്ച്.സിയെ ഉയര്‍ത്തണമെന്ന പതിറ്റാണ്ടുകളുടെ ആവശ്യവും ഇവിടത്തുകാര്‍ പൊടിതട്ടിയെടുത്തിട്ടുണ്ട്. പുതിയ ആബുലന്‍സിന് സി.എന്‍. ജയദേവന്‍ എം.പി 12 ലക്ഷം രൂപ അനുവദിച്ചിട്ട് വര്‍ഷം കഴിഞ്ഞു. അത് ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ബ്ലോക്ക് പഞ്ചായത്ത് മെല്ലേപോക്ക് നയമാണ് കാണിക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.