സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ഇത്തവണയില്ല തീരുമാനം ലൈംഗികാരോപണത്തെ തുടര്‍ന്ന്

ഓസ്ലോ: സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ഇത്തവണ പ്രഖ്യാപിക്കുന്നില്ലെന്ന് സ്വീഡിഷ് അകാദമി. അകാദമിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗികാരോപണം നേരിടുന്ന സാഹചര്യത്തിലാണ് പുരസ്കാരം പ്രഖ്യാപിക്കേണ്ടതെന്ന് തീരുമാനിച്ചതെന്ന് അക്കാദമി വ്യക്തമാക്കി. 

ഈ പുരസ്കാരം 2019ല്‍ നല്‍കുമെന്നും അക്കാദമി അറിയിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും ലൈംഗികാരോപണവും നേരിടുന്ന സാഹചര്യത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന യോഗത്തിലാണ് അവാര്‍ഡ് പ്രഖ്യാപിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത തിരിച്ച് പിടിച്ചതിന് ശേഷം മാത്രമേ അവാര്‍ഡ് പ്രഖ്യാപിക്കുന്നുള്ളുവെന്നും അടുത്ത വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനത്തിന് മുമ്പ് വിശ്വാസ്യത തിരിച്ച് പിടിക്കുമെന്നും അക്കാദമി വ്യക്തമാക്കി. 

സ്വീഡിഷ് അക്കാദമിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് നൊബേല്‍ ഫൗണ്ടേഷന്‍ അറിയിച്ചു. ഫൗണ്ടേഷന്‍ പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. നിരവധി സ്ത്രീകളുടെ പരാതിയിൽ അക്കാദമിയുടെ പ്രധാന ഉദ്യോഗസ്ഥർക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസെടുത്തിരുന്നു.

അക്കാദമി അംഗത്തിന്റെ ഭര്‍ത്താവും ഫോട്ടോഗ്രാഫറുമായ ജീൻ അര്‍ണോൾഡിനെതിരെയാണ് 18 യുവതികൾ ലൈംഗിക ആരോപണവുമായെത്തിയത്. അക്കാദമിയുടെ സഹായത്തോടെയുള്ള പ്രൊജക്ടിന്റെ മറവിലാണ് ലൈംഗീകചൂഷണം നടന്നത്. 1901 മുതൽ പ്രഖ്യാപിക്കാനാരംഭിച്ച നൊബേൽ പുരസ്കാരം 1943ലെ യുദ്ധകാലത്തിന് ശേഷം ഇത് ആദ്യമായാണ് പ്രഖ്യാപിക്കാതിരിക്കുന്നത്.