കൊല്ലം: പുനലൂര്‍ ചെമ്പനരുവി സെന്റ് പോള്‍ എം.എസ്.സി എല്‍.പി സ്കൂളിലെ ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തിയതായി കണ്ടെത്തി. സ്കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന കഞ്ഞിപ്പുരയില്‍ നിന്ന് ഒരാള്‍ ഇറങ്ങിപ്പോകുന്നത് കണ്ടതിനെ തുടര്‍ന്ന് അധ്യാപകര്‍ പരിശോധന നടത്തിയപ്പോഴാണ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയിരിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലില്‍ പ്രദേശവാസിയായ സത്യന്‍ എന്നയാളെ പിടികൂടി.

പ്രദേശത്ത് വാറ്റുചാരായം നിര്‍മ്മിക്കുന്നയാളാണ് പിടിയിലായ സത്യനെന്ന് നാട്ടുകാര്‍ പറയുന്നു. എന്തിനാണ് ഇയാള്‍ ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതെന്ന് വ്യക്തമല്ല. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. സ്കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിന്റെ സാമ്പിളും ശേഖരിച്ചു. കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് മുമ്പ് തന്നെ വിഷം കലര്‍ന്നത് അധ്യാപകര്‍ കണ്ടെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.