നഴ്‌സിംഗ് റിക്രൂട്ട്‌മെന്‍റ് നോര്‍ക്ക പ്രതിനിധികള്‍ കുവൈത്തിലേക്ക്

ആരോഗ്യ മന്ത്രാലയവുമായി നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നോര്‍ക്ക പ്രതിനിധികള്‍ അടുത്തമാസം കുവൈത്തിലെത്തും. ആരോഗ്യമന്ത്രാലയത്തിന്‍റെ പേരില്‍ സ്വകാര്യ ഏജന്‍സി ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കുന്നുവെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് നോര്‍ക്ക പ്രതിനിധികള്‍ കുവൈത്തിലെത്തുന്നത്.

കേരളത്തില്‍ നിന്ന് കുവൈത്തിലേക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്‍റിന്‍റെ ചുമതല നോര്‍ക്ക റൂട്സിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും കഴിഞ്ഞ ഒന്നരവര്‍ഷമായി തുടര്‍ നടപടികളിലുണ്ടായില്ല. കുവൈത്ത് ആരോഗ്യമന്ത്രാലയം നഴ്സിംഗ് റിക്രൂട്ട്മെന്‍റ് നടത്തുന്നുവെന്ന് കാട്ടി ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയായ ജെ.എ.എസ് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘം കുവൈത്തിലെത്തുന്നത്.ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട്, സുതാര്യവും ചെലവ് കുറഞ്ഞതുമായ റിക്രൂട്ട്‌മെന്റുകള്‍ക്കാണ് നേര്‍ക്ക -റൂട്ട്‌സ് ലക്ഷ്യമിടുന്നതെന്ന് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കുവൈത്ത് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് ഏജന്റെുമാര്‍ വന്‍ തുക ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ,രണ്ടുവര്‍ഷം മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ നോര്‍ക്കയടക്കമുള്ള സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്ക് റിക്രൂട്ട്മെന്‍റ് ചുമതല നല്‍കിയത്.തുടര്‍ന്ന അന്നത്തെ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് നോര്‍ക്ക അധികൃതര്‍ എം.ഒ.എച്ച് അധികാരികളുമായ കുവൈത്തിലെത്തി ചര്‍ച്ച നടത്തിയിരുന്നെങ്കില്ലും, പുരോഗതി ഉണ്ടായിരുന്നില്ല. ഇന്ത്യയില്‍ നിന്നുള്ള റിക്രൂട്ടമെന്റുകള്‍ ഫലപ്രദമായി നടക്കാതെ വന്നപ്പോഴാണ് ഉദ്ദ്യോഗാര്‍ത്ഥികളെ കബളിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വീണ്ടും സജീവമായത്..

ഇതുസംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്ന് ഇന്ത്യന്‍ എംബസി ലേബര്‍ വിഭാഗമാണ് ആരേഗ്യമന്ത്രാലയം അധികൃതരുമായി നോര്‍ക്കയ്ക്ക് ചര്‍ച്ചയ്ക്കുള്ള അവസരം ഒരുക്കിയത്.. അടുത്ത മാസം ആദ്യവാരമായിരിക്കും കൂടിക്കാഴ്ച.