അമേരിക്കയക്ക് ശക്തമായ മുന്നറിയിപ്പുമായി ഉത്തര കൊറിയ. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്‍റെ പരീക്ഷണം ഉടനുണ്ടാകും. രാജ്യത്തിനെതിരായ അമേരിക്കയുടെ നയങ്ങളാണ് വൻ ആയുധങ്ങൾ നിര്‍മ്മിക്കാൻ കാരണമെന്ന് ഉത്തരകൊറിയ ആരോപിക്കുന്നു.
ഇക്കഴിഞ്ഞ ജനുവരി ഒന്നിനാണ് ഭൂകണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്‍റെ പരീക്ഷണം അവസാനഘട്ടത്തിലെന്ന് ഉത്തര കൊറിയൻ പ്രസിഡന്‍റ് കിം ജോങ് പ്രഖ്യാപിച്ചത്. ലോകത്തിലെ വൻ ശക്തികളെന്ന് അവകാശപ്പെടുന്ന ഒരു സൈന്യത്തിനും ഉത്തര കൊറിയയെ ആക്രമിക്കാൻ സാധിക്കില്ലെന്നും ഈ വര്‍ഷം വൻ ആണവ ശക്തിയായി ഉയരുമെന്നും പ്രസിഡന്‍റ് വെല്ലുവിളിച്ചു. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം ലോകത്തിന് വൻ ഭീഷണിയെന്നായിരുന്നു ഇതിനോട് അമേരിക്ക പ്രതികരിച്ചത്. ഇതിന് മറുപടിയുമായാണ് കൊറിയ രംഗത്തെത്തിയിരിക്കുന്നത്.
മിസൈലിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയായെന്നും പരീക്ഷണ വിക്ഷേപണത്തിനുള്ള പ്രസിഡന്‍റിന്‍റെ ഉത്തരവിനായി കാത്തിരിക്കുകയാണെന്നും ഉത്തര കൊറിയൻ വിദേശകാര്യ വക്താവ് പറഞ്ഞു. അമേരിക്കയുടെ വിദ്വേഷപരമായ നയങ്ങളാണ് കൂടൂതൽ ആയുധങ്ങൾ നിര്‍മ്മിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം അമേരിക്കയുടെയോ, അമേരിക്കയുമായി സൗഹൃദം പങ്കിടുന്ന രാജ്യങ്ങളുടെ പരിധിയിൽ മിസൈൽ പരീക്ഷിച്ചാൽ വെടിവച്ചിടാൻ സൈന്യത്തിന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ആഷ്ടൻ കാര്‍ട്ടര്‍ ഉത്തരവ് നൽകി.
കഴിഞ്ഞ വര്‍ഷം ഉത്തര കൊറിയ രണ്ട് ആണവ പരീക്ഷണങ്ങൾ നടത്തുകയും നിരവധി മിസൈലുകൾ പരീക്ഷിക്കുകയും ചെയ്തത് അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് അമേരിക്കയടക്കം നിരവധി രാജ്യങ്ങൾ ഉത്തര കൊറിയക്ക് മേൽ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. കൊറിയയുടെ ഇപ്പോഴത്തെ നീക്കം കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നതാണ്.
