ബെര്‍ലിന്‍: ജര്‍മനിയില്‍ പരിചരിക്കുന്ന രോഗികളെ കൊലപ്പെടുത്തിയ കേസില്‍ കൊലക്കുറ്റത്തിനു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മെയില്‍ നഴ്‌സിനു മേല്‍ 97 കൊലക്കുറ്റങ്ങള്‍ കൂടി ചുമത്തി. ഈ കേസുകളിലെല്ലാം നാല്‍പ്പത്തൊന്നുകാരനായ നീല്‍സ് ഹൊഗെല്‍ വിചാരണ നേരിടണമെന്നും വിചാണ ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച് നടപടിയുണ്ടായത്. നേരത്തെ ആറു കൊലക്കേസുകളില്‍ ഹൊഗെല്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. 

രണ്ടു വര്‍ഷം മുമ്പാണ ഈ കേസില്‍ നീല്‍സ് ഹോഗല്‍ ശിക്ഷിക്കപ്പെട്ടത്. എന്നാല്‍, ആ സമയത്ത് ഇത്രയേറെ കുറ്റങ്ങള്‍ ഇയാള്‍ക്കെതിരേ തെളിയിക്കപ്പെട്ടിരുന്നില്ല. രണ്ട് കൊലപാതകങ്ങളും നാലു വധശ്രമങ്ങളും മാത്രമാണ് തെളിയിക്കപ്പെട്ടിരുന്നത്. തുടര്‍ന്ന് മരിച്ചവരില്‍ ടോക്‌സിക്കോളജി ടെസ്റ്റ് നടത്തിയതില്‍നിന്നു കൂടുതല്‍ പേരെ ഇയാള്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് തെളിയുകയായിരുന്നു.

ജര്‍മനിയിലെ ഡെല്‍മെന്‍ഹോസ്റ്റ് ആശുപത്രിയിലെ അഞ്ച് രോഗികളുടെ അസ്വഭാവിക മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് 106 രോഗികളുടെ മരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നഴ്‌സിലേയ്‌ക്കെത്തിച്ചത്. മരുന്നുകള്‍ വ്യത്യസ്ത അനുപാതത്തില്‍ കുത്തിവച്ചാണ് നീല്‍സിന് സമൂഹമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകങ്ങള്‍ നടത്തിയത് 2015ല്‍ ആശുപത്രിയില്‍ നടന്ന അസ്വഭാവിക മരണത്തിന് ഉത്തരവാദിയെന്ന നിലയിലാണ് നീല്‍സ് പിടിയിലാകുന്നത് എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിലാണ് കൂടുതല്‍ മരണങ്ങള്‍ വെളിയില്‍ വന്നത്. 1999 മുതല്‍ 2005 വരെയുള്ള കാലയളവില്‍ ഇയാല്‍ വിവിധ ആശുപത്രികളില്‍ സേവനം ചെയ്തിട്ടുണ്ട്. മിക്ക മരണങ്ങളും ഹൃദയസ്തംഭനം എന്ന രീതിയില്‍ ആയതിനാല്‍ സ്വാഭാവികം മാത്രമായി കണക്കാക്കി പോയതാണ് ഇയാളെ രക്ഷപെടുത്തിയത്. 

2005 ല്‍ ഇയാള്‍ ഒരു രോഗിയില്‍ മരുന്ന് കുത്തി വയ്ക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. അന്ന് കൃത്യസമയത്ത് ചികിത്സ ലഭ്യമായതിനെ തുടര്‍ന്ന് രോഗിയെ രക്ഷിക്കാന്‍ സാധ്യമായിരുന്നു. സംഭവം പുറത്തായതോടെ ഇയാല്‍ ഹോസ്പിറ്റലില്‍ നിന്ന് മുങ്ങുകയായിരുന്നു. പിന്നീട് 2008ല്‍ ആണ് ഇയാള്‍ പിടിയിലാകുന്നത്. ഹോഗലിന് കോടതി 2015ല്‍ ജീവപരന്ത്യം ശിക്ഷ വിധിച്ചിരുന്നെങ്കില്‍ കൂടിയും ഇയാള്‍ എത്ര പേരെ കൊലപ്പെടുത്തിയെന്ന വിവരം കൃത്യമായി അറിയില്ലായിരുന്നു. പിന്നീട് വിശദമായ കെമിക്കല്‍ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ കൊലപാതക പരമ്പരയുടെ വിവരങ്ങള്‍ പുറത്തറിയുന്നത്.