തിരുവനന്തപുരം: ഗവർണ്ണർ രാജി വയ്ക്കണമെന്ന പ്രസ്താവന തള്ളി എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ.രാജഗോപാൽ . പ്രസ്താവന യുവാക്കളുടെ വികാര പ്രകടനമായി കണ്ടാൽ മതിയെന്ന് രാജഗോപാല്‍ നിയമസഭയില്‍ പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി ശോഭ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ രംഗത്തുവന്നതിനു തൊട്ടുപിന്നാലെയാണ് രാജഗോപാലിന്‍റെ പ്രതികരണം. ബിജെപി നേതാവ് എം ടി രമേശും ശോഭ സുരേന്ദ്രന്‍റെ നിലപാടിനെ തള്ളിപ്പറഞ്ഞിരുന്നു.

ഗവർണറെ ഭീഷണിപ്പെടുത്തിയത് ജനാധിപത്യ സംവിധാനത്തിന് ചേർന്നതാണോ എന്നു മുഖ്യമന്ത്രി ചോദിച്ചു. ഗവർണറെ തെറ്റിദ്ധരിപ്പിച്ച് നടപടിയെടുപ്പിക്കാനാണ് ബിജെപി നീക്കം. അഫ്സ്പ നിയമം നടപ്പാക്കണമെന്ന ബിജെപി നിലപാടിനോട് യോജിപ്പില്ല . ഗവർണ്ണറെ ബിജെപി ഭീഷണിപ്പെടുത്തുകയാണെന്നും ഇത് ഫാസിസ്റ്റ് നയമാണെന്നും ഗവർണർ നിറവേറ്റിയത് ഭരണഘടന ചുമതലയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗവർണ്ണറെ ആക്ഷേപിച്ച ബിജെപി നടപടിയെ പ്രതിപക്ഷം അപലപിച്ചു. ഗവർണ്ണറുടെ കത്ത് ഗൗരവമുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.