അസഹ്യമായ വയറുവേദനയുമായെത്തിയ യുവതിയെ പീഡിപ്പിച്ചു മന്ത്രവാദിയ്ക്ക് 25 വര്‍ഷം തടവ് വിധിച്ച് കോടതി

ലക്നൗ: ഉത്തര്‍പ്രദേശിലെ മഥുരയില്‍ വയറുവേദനയുമായെത്തിയ യുവതിയെ പീഡിപ്പിച്ച മന്ത്രവാദിയെ കോടതി 25 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. മഥുരയിലെ വൃദ്ധാവനം എന്ന ആശ്രമത്തിലാണ് അസഹ്യമായ വയറുവേദനയുമായെത്തിയ യുവതിയെ ആശ്രമത്തിലെ സ്വാമിയായ ദ്വാരകദാസ് ഒന്നിലേറെ തവണ പീഡിപ്പിച്ചത്. 

വയറുവേദയ്ക്കുള്ള ചികിത്സയെന്നാണ് ഇയാള്‍ പീഡനത്തെ വിശേഷിപ്പിച്ചത്. 2017 ജൂലൈയിലാണ് യുവതി മന്ത്രവാദിയായ ബാബ ദ്വാരകദാസിനെ കാണാനെത്തിയത്. ഇവര്‍ക്ക് കാലങ്ങളായി അനുഭവപ്പെടുന്ന വയറുവേദനയ്ക്ക് പരിഹാരം ആവശ്യപ്പെട്ടായിരുന്നു സന്ദര്‍ശനം. ഇവര്‍ക്കൊപ്പം ഭര്‍ത്താവും നാല് വയസ്സുകാരിയായ മകളുമുണ്ടായിരുന്നു. 

ആശ്രമത്തിന്റെ രണ്ടാം നിലയിലെ മുറിയില്‍ വിശ്രമിക്കാന്‍ ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടു. രാത്രി പത്ത് മണിയോടെ ശരീരത്തില്‍നിന്ന് ദുരാത്മാക്കളെ ഒഴിപ്പിക്കുന്നതിനുള്ള ചികിത്സ ആരംഭിക്കുമെന്നും ഇയാള്‍ യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് ഇയാള്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ആക്രമണത്തെ എതിര്‍ത്ത യുവതിയോട് ദുരാത്മാവിനെ ഒഴിപ്പിക്കാനുള്ള ചികിത്സയാണ് ഇതെന്നായിരുന്നു ദ്വാരകദാസിന്റെ മറുപടി. 

ഭര്‍ത്താവ് ഉറങ്ങിക്കിടക്കെ ഇയാള്‍ യുവതിയെ വീണ്ടും പീഡിപ്പിച്ചു. ഇത് മറ്റൊരു ചികിത്സയാണെന്നായിരുന്നു അപ്പോള്‍ അയാള്‍ സ്ത്രീയോട് പറഞ്ഞത്. മാത്രമല്ല, പുറത്തറിയിച്ചാല്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും കൊന്നുകളയുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. ആശ്രമത്തില്‍നിന്ന് തിരിച്ച് പോയ യുവതി ഇക്കാര്യങ്ങളെല്ലാം ഭര്‍ത്താവിനോട് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. 

എന്നാല്‍ കോടതിയില്‍ വിചാരണ നടക്കുന്നതിനിടെ തന്നെ പീഡിപ്പിച്ചത് മറ്റൊരാളാണെന്ന് യുവതി മൊഴി മാറ്റിയിരുന്നു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്ക് കോടതി 25 വര്‍ഷം കഠിന തടവ് വിധിച്ചത്.