1.10 കോടി രൂപയുടെ അസാധു നോട്ടുകൾ റയിൽവേ സ്റ്റേഷന് സമീപമുള്ള പാർക്കിങ് ഗ്രൗണ്ടിൽനിന്നാണ് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥർ പിടികൂടിയത്.

കോഴിക്കോട് നഗരത്തിലെ അസാധുനോട്ടുകളുടെ വിനിമയം സംബന്ധിച്ച് കഴിഞ്ഞ കുറേ ദിവസങ്ങളായി ഡി.ആര്‍.ഐക്ക് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ വെച്ച് ഡി.ആര്‍.ഐ ഒരുക്കിയ കെണിയില്‍ ഈ സംഘം വീഴുകയായിരുന്നു. ഇവരില്‍ മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടു. ഒരാളെ പിടികൂടിയിട്ടുണ്ട്. തൃശ്ശൂര്‍ സ്വദേശി സിറാജുദ്ദീന്‍ എന്നയാളാണ് പിടിയിലായത്. 30 കോടിയിലധികം രൂപയുടെ ഇടപാട് ഇവര്‍ നടത്തുന്നുണ്ടെന്ന വിവരമാണ് ലഭിച്ചത്. 40 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ നല്‍കിയാല്‍ ഒരു കോടി തിരികെ നല്‍കുന്ന തരത്തിലാണ് ഇവര്‍ കൈമാറ്റം നടത്തിയിരുന്നത്. 40 ലക്ഷത്തില്‍ 35 ലക്ഷം ഉടമയ്ക്കും അഞ്ച് ലക്ഷം ഇടനിലക്കാരനും കിട്ടും.