ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്
- ഇലക്ട്രോണിക് വിസ സംവിധാനം നിലവിൽ വന്നതോടെ ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ്
മസ്ക്കറ്റ്: ഇലക്ട്രോണിക് വിസ സംവിധാനം നിലവിൽ വന്നതോടെ ഒമാനിൽ നിന്നും ഇന്ത്യയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവ് വന്നതായി അധികൃതര്‍. കഴിഞ്ഞ നാല് വർഷത്തിൽ മസ്കറ്റ് ഇന്ത്യൻ എംബസിയിൽ നിന്നും അനുവദിച്ച വിസയിൽ 72 % വർദ്ധനവുണ്ടായതായി സ്ഥാനപതി ഇന്ദ്രമണി പണ്ടേ അറിയിച്ചു. വിനോദ സഞ്ചാര മേഖലയിൽ ഇരു രാജ്യങ്ങളിലും ധാരാളം സാധ്യതകൾ ഉണ്ടെന്ന് ഒമാൻ വിനോദ സഞ്ചാര മന്ത്രാലയം അറിയിച്ചു.
2013 ഇൽ മസ്കറ്റ് ഇന്ത്യൻ - എംബസ്സിയിൽ നിന്നും 59 ,000 വിസകളാണ് അനുവദിച്ചിരുന്നത് , 2017 ഓട് കൂടി അനുവദിച്ച വിസകളുടെ എണ്ണം 101 , 578 ആയി ഉയർന്നു. ഇതിൽ 35 ,920 വിസകളും ഇലക്ട്രോണിക് വിസ സംവിധാനത്തിലൂടെ ആണ് അനുവദിക്കപെട്ടത്. ഇന്ത്യയുടെ വിനോദ സഞ്ചാര രംഗത്തെ സാധ്യതകൾ പരിചയപെടുത്തുവാൻ മസ്കറ്റ് ഇന്ത്യൻ എംബസ്സിയിൽ നടത്തിയ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു സ്ഥാനപതി ഇന്ദ്രമണി .
ഇരു രാജ്യങ്ങളിലെയും വിനോദ സഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒമാനിലെ ഇന്ത്യൻ സമൂഹത്തിനു വലിയ സംഭാവന ചെയ്യുവാൻ കഴിയുമെന്നും, ഇന്ത്യയിൽ നിന്നും ധാരാളം സഞ്ചാരികൾ ഒമാനിലേക്ക് എത്തുന്നുവെന്നും ഒമാൻ വിനോദ സഞ്ചാര മന്ത്രാലയ ഡയറക്ടർ മുഹമ്മദ് അൽ റിയാമി പറഞ്ഞു.
27405 സീറ്റുകൾ ഉൾകൊള്ളിച്ചുകൊണ്ടു പ്രതിവാരം 250 വിമാന സർവീസുകൾ ആണ് ഇരു രാജ്യങ്ങൾക്കുമിടയിൽ നിലവിൽ ഉള്ളതെന്നും മെഹമ്മെദ് അൽ റിയാമി പറഞ്ഞു. ഒമാൻ സർക്കാർ ഉദ്യോഗസ്ഥർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ഏജന്റുമാർ, എയർലൈൻസ് ഉദ്യോഗസ്ഥർ എന്നിവരും റോഡ്ഷോയിൽ പങ്കെടുത്തു.