ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് ചിക്കൂ റോബര്‍ട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ റോയല്‍ ഒമാന്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്ന ഭര്‍ത്താവ് ലിന്‍സന്റെ നാട്ടിലേക്കുള്ള മടക്കയാത്ര യാഥാര്‍ഥ്യമാകുന്നു. പൊലീസ് പിടിച്ചുവെച്ചിരുന്ന ലിന്‍സന്റെ പാസ്‌പോര്‍ട്ട് ഇന്ന് ലിന്‍സന് കൈമാറി. 

കഴിഞ്ഞ ഏപ്രില്‍ 20നാണ് പെരുമ്പാവൂര്‍ സ്വദേശിനി ചിക്കു റോബര്‍ട്ട് കൊല്ലപെടുന്നത്. സലാലയിലെ ബദര്‍ സമ ആശുപത്രിയിലെ നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു ചിക്കു റോബര്‍ട്ട്. ചങ്ങനാശേരി സ്വദേശിയായ ഭര്‍ത്താവ് ലിന്‍സനും അതേ ആശുപത്രിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ ചിക്കു റോബര്‍ട്ടിന്റെ കൊലപാതകവുമായി ബന്ധപെട്ട് ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി അന്നേദിവസം തന്നെ റോയല്‍ ഒമാന്‍ പോലീസ് ഭര്‍ത്താവ് ലിന്‍സനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പൊലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന ലിന്‍സനെ പിന്നീട് ആഗസ്ത് 18നായിരുന്നു പോലീസ് വിട്ടയച്ചത്.

കസ്റ്റഡിയില്‍ നിന്നും വിട്ടയച്ചെങ്കിലും പാസ്‌പോര്‍ട്ട് റോയല്‍ ഒമാന്‍ പൊലീസ് തിരിച്ചു നല്‍കിയിരുന്നില്ല. അന്വേഷണത്തിന്റെ ഭാഗമായി ഭര്‍ത്താവ് ലിന്‍സണ്‍ രാജ്യത്തു തന്നെ ഉണ്ടാകണം എന്ന കാരണത്താലാണ് ഇതുവരെയും പോലീസ് പാസ്‌പോര്‍ട്ട് മടക്കി നല്‍കാതിരുന്നത്. ഇന്ന് രാവിലെ ലിന്‍സന്റെ പാസ്‌പോര്‍ട്ട് അഭിഭാഷകന്‍ മുഖേനെ പൊലീസ് ലിന്‍സന് കൈമാറി. സംഭവം കഴിഞ്ഞു 332 ദിവസത്തിന് ശേഷമാണ് ലിന്‍സന് പൂര്‍ണ്ണമോചനം സാധ്യമായത്. ഇന്ന് രാത്രിയിലെ കൊച്ചിയിലേക്കുള്ള ഒമാന്‍ എയറില്‍ ലിന്‍സണ്‍ നാട്ടിലേക്ക് മടങ്ങും.