മസ്കറ്റ്: ഒമാനിൽ നിക്ഷേപക നിയമത്തിൽ ഇളവുകൾ വരുന്നു. രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപകരെ ആകർഷിക്കുവാൻ കാതലായ മാറ്റങ്ങൾ വരുത്തുമെന്ന് ഒമാൻ വാണിജ്യ-വ്യവസായ മന്ത്രാലയമാണ് വ്യക്തമാക്കിയത്. മൂന്നു മാസത്തിനുള്ളിൽ പരിഷ്കരിച്ച നിക്ഷേപക നിയമം ഒമാനിൽ നിലവിൽ വരും. സ്വകാര്യ മേഖലയും പൊതു മേഖലയും ഒരുമിച്ച് നിലവിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നിയമ പരിഷ്കരണം കൊണ്ടുവരുന്നത്.
രാജ്യത്ത് നിന്നും നിക്ഷേപകരെ അകറ്റുന്നതിന് പ്രധാന കാരണമാകുന്ന, മിനിമം കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ്, 30 ശതമാനം സ്വദേശി നിക്ഷേപകര്‍, തുടങ്ങിയ നിമയങ്ങളിലാകും ഇളവുകൾ അനുവദിക്കുക. അയല്‍ ഗള്‍ഫ് രാജ്യങ്ങളിലെല്ലാം 100 ശതമാനം നിക്ഷേപം നടത്തി വ്യവയാസങ്ങള്‍ ആരംഭിക്കുന്നതിന് സൗകര്യമൊരുങ്ങുമ്പോള്‍ ഒമാനില്‍ 70 ശതമാനം മാത്രമാണ് കമ്പനികള്‍ക്ക് നിക്ഷേപം നടത്താന്‍ സാധിക്കുക.
30 ശതമാനം നിക്ഷേപം സ്വദേശികളുടേതാകണമെന്ന നിയമം, വിദേശ നിക്ഷേപകര്‍ക്ക് മുമ്പില്‍ വിലങ്ങുതടി ആകുകയാണ്. ഇതിനാവശ്യമായ സ്വദേശി നിക്ഷേപകരെ ലഭിക്കാത്തതാണ് പ്രധാന തടസം. പൂര്‍ണമായും നിക്ഷേപം ഇറക്കുന്ന കമ്പനികള്‍ക്ക് ഒന്നര ലക്ഷം ഒമാനി റിയാലിന്റെ മിനിമം കാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് വേണമെന്ന നിയമവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
വിദേശ നിക്ഷേപം കൊണ്ടുവരുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കണമെന്ന് വിദഗ്ധരും ആവശ്യപ്പെടുന്നു. പരിഷ്കരിച്ച നിക്ഷേപക നിയമം നിലവില്‍ നിയമകാര്യ മന്ത്രാലയത്തിന്റെ പരിശോധനയിലാണ്. ഇത് പൂര്‍ത്തിയായാല്‍ ശൂറ കൗണ്‍സിലിന് സമര്‍പ്പിക്കും.സ്റ്റേറ്റ് കൗൺസിലിന്റെയും ഭരണാധികാരിയുടെയും അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ നിയമം ഒമാനില്‍ പ്രാബല്യത്തില്‍ വരും.
