സംഭവത്തിന് ശേഷം ഡിവൈഎസ്പി ഈ ലോഡ്ജിലെത്തിയിരുന്നു. ഡിവൈഎസ്പിക്ക് സതീഷ് പുതിയ രണ്ട് സിം കാർഡുകൾ കൈമാറിയിരുന്നു. തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം: സനല്‍ കുമാറിനെ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സംഭവത്തില്‍ ഡിവൈഎസ്പി ബി.ഹരികുമാറിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചയാള്‍ പിടിയില്‍. തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഡിവൈഎസ്പി ഈ ലോഡ്ജിലെത്തിയിരുന്നു. തുടര്‍ന്ന് സതീഷ് ഹരികുമാറിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുകയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഡിവൈഎസ്പിക്ക് സതീഷ് പുതിയ രണ്ട് സിം കാർഡുകൾ കൈമാറിയിരുന്നു. എന്നാല്‍ 7-ാം തീയതിക്ക് ശേഷം ഈ സിം കാർഡുകൾ പ്രവർത്തിക്കുന്നില്ല. ക്രൈംബ്രാഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് സതീഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

സംഭവം നടന്ന് ഏഴ് ദിവസമായിട്ടും പ്രതിയായ ബി.ഹരികുമാറിനെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രതിഷേധമുയരുന്ന സാഹചര്യത്തിലാണ് പുതിയൊരു അറസ്റ്റ്. അതേസമയം, സനല്‍ വധം ക്രൈംബ്രാഞ്ച് ഐജി നേരിട്ട് അന്വേഷിക്കും. ഐജി എസ്. ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഐജി തലത്തിലുളള അന്വേഷണം സനലിന്‍റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ സനല്‍ കുമാറിന്‍റെ മരണം അപകടമരണമാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ഭാര്യ വിജി ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സനലിന്‍റെ കുടുംബം നിവേദനം നല്‍കിയിരുന്നു.സനല്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് മക്കളോടൊപ്പം മരണം വരെ സമരം ചെയ്യുമെന്നും സനലിന്‍റെ ഭാര്യ വിജി നേരത്തേ പറഞ്ഞിരുന്നു. 

സനല്‍ കുമാര്‍ വധകേസില്‍ പ്രതിയായ ഡിവൈഎസ്പിയെ ഉടൻ പിടികൂടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. എത്ര ഉന്നതനായാലും കൊലയാളി കൊലയാളി തന്നെ. ഒരു ദിവസം വൈകിയാണെങ്കിലും ഡിവൈഎസ്പിയെ പിടികൂടുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ ഡിവൈഎസ്പിയെ സംരക്ഷിക്കുന്നത് സിപിഎം ജില്ലാ നേതൃത്വമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.