ഒറ്റനമ്പർ ലോട്ടറി മാഫിയ: അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിക്കുമെന്ന് തോമസ് ഐസക്
ലോട്ടറി കേസുകള്‍ മാത്രം അന്വേഷിക്കാനായി പ്രത്യേക ക്രൈംബ്രാഞ്ച് സംഘം രൂപീകരിക്കുന്നു. ലോട്ടറി കേസുകളുടെ വിചാരണക്കായി പ്രത്യേക കോടതി വേണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് ധനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ലോട്ടറി കേസുകള്‍ മാത്രം അന്വേഷിക്കാനായി പ്രത്യേക ക്രൈംബ്രാഞ്ച് സംഘം രൂപീകരിക്കുന്നു. ലോട്ടറി കേസുകളുടെ വിചാരണക്കായി പ്രത്യേക കോടതി വേണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെടുമെന്ന് ധനമന്ത്രി പറഞ്ഞു.
സംസ്ഥാനത്തു നിന്നും പ്രതിവർഷം 200 കോടിയലധികം രൂപ ഒറ്റ നമ്പർ വ്യാജ ലോട്ടറി മാഫിയ നേടുന്നുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തൽ. അടുത്തിടെ സംസ്ഥാനത്തുട നീളം ഒരു ദിവസം നടത്തിയ റെയ്ഡിൽ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തത് 75 ലക്ഷം രൂപയാണ്. 70 കേസുകള്‍ രജിസ്റ്റർ ചെയ്തിരുന്നു. പ്രതികളിൽ നിന്നും കിട്ടിയ മൊഴികളുടെ അടിസ്ഥാനത്തില്‍ 200 മുതൽ 300 കോടിവരെ മാഫിയ കടത്തുന്നുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പക്ഷെ അന്നെടുത്ത കേസുകള്‍ കൃത്യമായി മുന്നോട്ടുപോകാൻ ക്രൈം ബ്രാഞ്ചിനും ലോക്കൽ പൊലീസിനും കഴിഞ്ഞില്ല. അന്വേഷണം ഇഴയുന്നതിൽ ധനമന്ത്രി തന്നെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിന് കീഴിൽ ഒരു എസ്പിയും രണ്ടും ഡിവൈഎസ്പിമാരും അടങ്ങുന്ന ഒരു യൂണിറ്റിന് ഐജി ശ്രീജിത്ത് ശുപാർശ നൽകിയിരിക്കുന്നത്.
1 കോടി 40 ലക്ഷം രൂപ പ്രതിവർഷം പുതിയ യൂണിറ്റിന് ചെലവു വരും. പക്ഷെ സർക്കാർ ലോട്ടറിക്കുണ്ടാകുന്ന ഭീമമായ നഷ്ടം തടയാൻ പുതിയ യൂണിറ്റ് വേണമെന്ന നിലപാടിലാണ് ധനവകുപ്പ്. അതിനാൽ പുതിയ തസ്തികള്‍ സൃഷ്ടിച്ച് വൈകാതെ ധനവകുപ്പ് ഉത്തരവിറക്കിയേക്കും.