പ്രിയനന്ദനന്‍റെ മേല്‍ ചാണകവെള്ളം ഒഴിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്ത്തകന് അറസ്റ്റില്‍
വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പൊലീസ് പിടികൂടിയത്. കൊടുങ്ങലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം.
തൃശ്ശൂര്‍: ശബരിമല വിഷയത്തിൽ ഫേസ്ബുക്കിലിട്ട വിവാദപോസ്റ്റിന്‍റെ പേരിൽ സംവിധായകൻ പ്രിയനന്ദനന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. വല്ലച്ചിറ സ്വദേശി സരോവറിനെയാണ് പൊലീസ് പിടികൂടിയത്. കൊടുങ്ങലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം.
പ്രിയനന്ദനന്‍റെ തൃശ്ശൂർ വല്ലച്ചിറയിലെ വീടിന് മുന്നിൽ വച്ച് ഇന്ന് രാവിലെയാണ് അദ്ദേഹത്തെ ഒരു സംഘം ആക്രമിച്ചതും ദേഹത്ത് ചാണകവെള്ളം തളിച്ചതും. ആർഎസ്എസ് പ്രവർത്തകർ ആക്രമിച്ചെന്നും മർദ്ദിച്ചെന്നും വീടിന് മുന്നിൽ ചാണകവെള്ളം ഒഴിച്ചെന്നും പ്രിയനന്ദനൻ പിന്നീട് പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.
ശബരിമല വിഷയത്തിൽ പ്രിയനന്ദനൻ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പ്രിയനന്ദനന്‍ മോശം ഭാഷ ഉപയോഗിച്ചെന്ന ആരോപണങ്ങളും ശക്തമായിരുന്നു. തുടർന്ന് താനുപയോഗിച്ച ഭാഷ കടുത്തുപോയെന്നും പോസ്റ്റ് പിൻവലിക്കുകയാണെന്നും പ്രിയനന്ദനൻ വ്യക്തമാക്കിയിരുന്നു. എന്നാൽ അധിക്ഷേപങ്ങളും ആക്രമണഭീഷണികളും തുടർന്നു. ഇതിനിടെ പ്രിയനന്ദനന്‍റെ വീട്ടിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് ചെയ്യുകയും ചെയ്തിരുന്നു.