എൻഡോസൾഫാൻ ഇരകളുള്ള കുടുംബങ്ങളെ മുഴുവൻ ബി പി എൽ ലിസ്റ്റിൽ ഉൾപ്പെടുത്തണം, ചികിത്സാ സഹായം ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉമ്മൻചാണ്ടി സമരപ്പന്തലിൽ വെച്ച് ഉന്നയിച്ചു
തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരപ്പന്തൽ ഉമ്മൻ ചാണ്ടി സന്ദർശിച്ചു. എൻഡോസൾഫാൻ ഇരകളുള്ള കുടുംബങ്ങളെ മുഴുവൻ ബി പി എൽ ലിസ്റ്റിൽ ഉൾപ്പെടുത്തണം, ചികിത്സാ സഹായം ഉറപ്പാക്കണം, അർഹതപ്പെട്ടവരെ കണ്ടെത്താൻ ക്യാമ്പ് നടത്താൻ സർക്കാർ തയ്യാറാകണം, വീടില്ലാത്ത എല്ലാവർക്കും വീട് നൽകണം തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ നടപ്പാക്കണമെന്ന് ഉമ്മൻചാണ്ടി സമരപന്തൽ സന്ദർശിച്ച് പറഞ്ഞു.
എൻഡോസൾഫാൻ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടങ്ങിയ മുപ്പതംഗ സംഘം തലസ്ഥാനത്ത് മൂന്ന് ദിവസമായി സമരം നടത്തുകയാണ്. മുഴുവൻ ദുരിതബാധിതരേയും സർക്കാർ ലിസ്റ്റിൽ ഉൾപ്പെടുത്തുക, സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവർക്കും നൽകുക, കടങ്ങൾ എഴുതിത്തള്ളുക, പുനഃരധിവാസ ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
ഒരു വർഷം മുൻപ് ഇതുപോലെ കാസർകോഡ് നിന്നെത്തിയ ദുരിതബാധിതർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തിരുന്നു. അന്ന് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി നടപ്പായില്ലെന്നാണ് സമര സമിതി ആരോപിക്കുന്നത്. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് നിലപാട്.
