തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറില്‍ അദാനി ഗ്രൂപ്പിന് കോടികളുടെ അധികവരുമാനമുണ്ടാകുമെന്ന അക്കൗണ്ട് ജനറലിന്‍റെ റിപ്പോര്‍ട്ടിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സി.എ.ജിക്ക് പരാതി നല്‍കി. റിപ്പോര്‍ട്ടിലേത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ്. റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടെന്നും ഉമ്മന്‍ ചാണ്ടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
സി.എ.ജി കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ജുഡിഷ്യല്‍ അന്വേഷണം തുടങ്ങാനിരിക്കെയാണ് റിപ്പോര്‍ട്ട് തന്നെ പിശകാണെന്ന് ചൂണ്ടിക്കാട്ടി ഉമ്മന്‍ ചാണ്ടി സി.എ.ജിക്ക് കത്ത് നല്‍കിയത്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ശശികാന്ത് ശര്‍മയ്‌ക്കാണ് ഉമ്മന്‍ ചാണ്ടി പരാതി നല്‍കിയത്. തുറമുഖ വകുപ്പ് പ്രിന്‍സിപ്പില്‍ സെക്രട്ടറിക്ക് വിശദീകരണത്തിന് എ.ജി അവസരം നല്‍കിയില്ലെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ പരാതി. വിഴിഞ്ഞം കരാറിനെതിരെ നിരന്തരം ലേഖനമെഴുതിയ ഉദ്യോഗസ്ഥനെ ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കണ്‍സല്‍ട്ടന്റാക്കി. ഇദ്ദേഹത്തിന്റെ ലേഖനങ്ങളിലെ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.
എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് അദാനിക്ക് കരാര്‍ നല്‍കിയത്. കരാറുകാരന് അധിക വരുമാനം ലഭിക്കുന്ന സി.എ.ജി റിപ്പോര്‍ട്ടില്‍ തന്നെ കരാറുകാരന്റെ ഇക്യുറ്റി 16 ശതമാനം മാത്രമെന്നുണ്ട്. സാമ്പത്തികക്ഷമത സംബന്ധിച്ച എ.ജിയുടെ നിഗമനവും യാഥാര്‍ഥമല്ല. മല്‍സ്യബന്ധന തുറമുഖത്തില്‍ യൂസര്‍ഫീ പിരിക്കാന്‍ അദാനിയെ അനുവദിക്കുന്നുവെന്ന കണ്ടെത്തല്‍ ശരിയില്ല. സ്വതന്ത്ര എഞ്ചിനീയറെ വച്ചിട്ടില്ലെന്ന കണ്ടെത്തലും ശരിയല്ല. സി.എ.ജി കണ്ടെത്തലുകള്‍ ആയുധമാക്കി കോണ്‍ഗ്രസിലും നീക്കമുള്ളപ്പോഴാണ് റിപ്പോര്‍ട്ട് തയ്യാറാക്കലില്‍ ദുരൂഹത ഉമ്മന്‍ ചാണ്ടി ആരോപിക്കുന്നത്.
