മൻമോഹൻ സിംഗിന് ഏറ്റവും മികച്ച നടൻ അനുപം ഖേറിനെയാണ് ലഭിച്ചതെങ്കിൽ മോദിക്ക് വിവേക് ഒബ്റോയിയിൽ തൃപ്തിപ്പെടേണ്ടി വന്നുവെന്ന് ഒമർ അബ്ദുള്ള ചിത്രത്തെ പരിഹസിച്ച് ട്വീറ്റ് ചെയ്തു.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരെ പരിഹാസവുമായി ജമ്മു കശ്മീർ മുൻമുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്റുമായ ഒമർ അബ്ദുള്ള. മൻമോഹൻ സിംഗിന് ഏറ്റവും മികച്ച നടൻ അനുപം ഖേറിനെയാണ് ലഭിച്ചതെങ്കിൽ മോദിക്ക് വിവേക് ഒബ്റോയിയിൽ തൃപ്തിപ്പെടേണ്ടി വന്നുവെന്ന് ഒമർ അബ്ദുള്ള ചിത്രത്തെ പരിഹസിച്ച് ട്വീറ്റ് ചെയ്തു.
ജീവിതം വളരെ അനീതി കാണിക്കുന്നത്. മൻമോഹൻ സിംഗിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ അഭിനയിക്കുന്നത് ഏറ്റവും മികച്ച നടൻ അനുപം ഖേറാണ്. എന്നാൽ പാവം മോദിജി വിവേക് ഒബ്റോയിയിൽ തൃപ്തിപ്പെടേണ്ടി വന്നു. സൽമാൻ ഖാൻ ആയിരുന്നെങ്കിൽ എന്ത് തമാശയായിരിക്കും ഒമർ അബ്ദുള്ള കുറിച്ചു.
അതേസമയം ഒമർ അബ്ദുള്ളയുടെ പരാമർശത്തിനെതിരെ നിരവധി ആളുകൾ രംഗത്തെത്തി. വെള്ളിത്തിരയിൽ ഒമർ അബ്ദുള്ളയുടെ ജീവിതം ആസ്പദമാക്കി ചിത്രം ഒരുങ്ങുകയാണെങ്കിൽ ആരായിരിക്കും വേഷമിടുക എന്നതിനെക്കുറിച്ചാണ് സാമൂഹ്യമാധ്യമങ്ങളിൽ ചർച്ച നടക്കുയാണ്. കൂടുതൽ ആളുകളും ഒമർ അബ്ദുള്ളയെ പരിഹസിച്ച് രംഗത്തെത്തി. ദേശദ്രോഹി എന്ന ചിത്രത്തിൽ അഭിനയിച്ച കമൽ ആർ ഖാൻ, തുഷാർ കപൂർ, കോമഡി താരം രാജ്പൽ യാദവ് ഇവരിൽ ആരെങ്കിലാകും ഒമർ അബ്ദുള്ളയായി എത്തുകയെന്ന് ആളുകൾ പറഞ്ഞു.
'പിഎം നരേന്ദ്ര മോദി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒമംഗ് കുമാറാണ് സംവിധാനം ചെയ്യുന്നത്. ബോക്സിങ്ങ് താരം മേരി കോമിന്റെ ജീവിത കഥ പറയുന്ന 'മേരി കോം' ഒരുക്കിയ സംവിധായകനാണ് ഒമംഗ് കുമാർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തിങ്കളാഴ്ച അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ആണ് പോസ്റ്റർ പുറത്തുവിട്ടത്.
