ഹൃദയമുള്‍പ്പെടെ വിവിധ അവയവങ്ങള്‍ ദാനം ചെയ്തു പ്രണയം  തെളിയിക്കാന്‍ വെല്ലുവിളിച്ചത് കാമുകിയുടെ അച്ഛന്‍

ഭോപ്പാല്‍: പ്രണയം തെളിയിക്കാന്‍ ആത്മഹത്യ ചെയ്ത മുപ്പതുകാരന്റെ ജീവന്‍ തുണയായത് നിരവധി പേര്‍ക്കാണ്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച അതുല്‍ ലോഖണ്ഡെയുടെ മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചതോടെ അവയവങ്ങള്‍ ദാനം ചെയ്യാനായി കുടുംബം തീരുമാനിക്കുകയായിരുന്നു. 

അനുയോജ്യരായ സ്വീകര്‍ത്താക്കള്‍ക്കായി ഹൃദയം എയര്‍ ആംബുലന്‍സ് വഴി ദില്ലി എയിംസിലേക്കും കരളും വൃക്കകളും ഭോപ്പാലില്‍ തന്നെയുള്ള മൂന്ന് സ്വകാര്യ ആശുപത്രികളിലേക്കെത്തിച്ചു. കണ്ണുകള്‍ ഹമീദിയ സര്‍ക്കാര്‍ ആശുപത്രിയിലുമെത്തിച്ചു. 

പ്രണയം തെളിയിക്കാനായി കാമുകിയുടെ അച്ഛന്‍ മരിച്ചുകാണിക്കാന്‍ ആവശ്യപ്പെട്ടെന്നും ഇതുപ്രകാരം മരിക്കാന്‍ തീരുമാനിച്ചുവെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ശേഷമാണ് അതുല്‍ കാമുകിയുടെ വീടിന് മുമ്പില്‍ വച്ച് സ്വയം വെടിവച്ചത്. ജീവിതത്തിലേക്ക് തിരികെ വരാന്‍ കഴിഞ്ഞാല്‍ മകളെ വിവാഹം ചെയ്ത് നല്‍കാമെന്ന് കാമുകിയുടെ അച്ഛന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും അല്ലാത്ത പക്ഷം അടുത്ത ജന്മത്തിലൊന്നിക്കാമെന്നും അതുല്‍ പോസ്റ്റില്‍ എഴുതിയിരുന്നു.