കേരളത്തിന്‍റെ  നിലപാട് ഒരു മികച്ച തുടക്കമാണെന്ന് ട്രാന്‍സ് ജെന്‍റര്‍ ആക്ടിവിസ്റ്റ് മായ ഉര്‍മി അഹര്‍

ദില്ലി: ട്രാന്‍സ്‌ജെന്‍ററുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചെലവുകള്‍ ഇനി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന കേരളത്തിന്‍റെ തീരുമാനത്തെ അഭിനന്ദിച്ച് ട്രാന്‍സ്ജെന്‍റര്‍ ആക്ടിവ്സ്റ്റുകള്‍. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍നിന്ന് പഠിക്കണമെന്ന് ട്രാന്‍സ് ജെന്‍റര്‍ ആക്ടിവ്സ്റ്റുകള്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തമിഴ്നാടിന് ശേഷം ഇത്തരമൊരു തീരുമാനം എടുക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിന്‍റെ നിലപാട് ഒരു മികച്ച തുടക്കമാണെന്ന് ട്രാന്‍സ് ജെന്‍റര്‍ ആക്ടിവിസ്റ്റ് മായ ഉര്‍മി അഹര്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ കേരളത്തില്‍നിന്ന് പഠിക്കേണ്ടിയിരിക്കുന്നു. 

മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് ട്രാന്‍സ് ജെന്‍ററുകള്‍ ഒരുപാട് പ്രതിസന്ധികള്‍ നേരിടുന്നുണ്ട് . മിക്കവര്‍ക്കും നല്ല വിദ്യാഭ്യാസമോ തൊഴിലോ ഇല്ല. അവരുടെ സാമ്പത്തിക സ്ഥിതിയും മോശമാണെന്നും അവര്‍ വ്യക്തമാക്കി. കേരളത്തിലെ മൂന്ന് ആശുപത്രികളെയാണ് ലിംഗ മാറ്റ ശസ്ത്രക്രിയയ്ക്കായി സര്‍ക്കാര്‍ നിയോഗിച്ചത്. ശസ്ത്രക്രിയക്ക് ചെലവാകുന്ന തുകയില്‍ പരമാവധി രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ വഹിക്കും. ശസ്ത്രക്രിയ ചെലവ് സ്വയംവഹിച്ചവര്‍ക്ക് ആ തുക തിരികെ സര്‍ക്കാര്‍ നല്‍കാനും തീരുമാനമായി. ശസ്ത്രക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ ആകാം. അധിക തുക ആവശ്യമായി വരുന്നവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തുക അനുവദിക്കും.

2015 ലെ സര്‍വ്വെ പ്രകാരം കേരളത്തില്‍ 25000 ട്രാന്‍സ് ജെന്‍ററുകളുണ്ട്. ഇതില്‍ 80 ശതമാനം പേരും ശസ്ത്രക്രിയ ചെയ്യാന്‍ താത്പര്യമുളളവരാണ്. എന്നാല്‍ ഇവര്‍ക്ക് സാമ്പത്തിക സഹായം ആവശ്യമാണ്. സര്‍ക്കാര്‍ നടപടി ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാന്‍ താത്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുമെന്ന് ട്രാന്‍സ് ജെന്‍റര്‍ ആക്ടിവിസ്റ്റുകള്‍ പറഞ്ഞു. ആണ്‍, പെണ്‍, ട്രാന്‍സ് ജെന്‍റര്‍ വിഭാഗങ്ങളുടെ ലിംഗസമത്വം എന്ന ലക്ഷ്യപ്രാപ്തിക്കായി കേരളം രാജ്യത്താദ്യമായിട്രാന്‍സ് ജെന്‍റര്‍ പോളിസി പ്രഖ്യാപിച്ചിരുന്നു. ട്രാന്‍സ്‌ജെന്‍ററുകള്‍ക്കായി കലാലയങ്ങളില്‍ രണ്ടുശതമാനം അധിക സീറ്റ് സര്‍ക്കാര്‍ അലോട്ട് ചെയ്തതത് അടുത്തിടെയാണ്.