ഒരോ ഹര്‍ത്താല്‍ നടത്തുമ്പോഴും സ്കൂളുകള്‍ക്ക് നമ്മള്‍ അവധി നല്‍കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇത് വരുംതലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: നമ്മുടെ സമരമുറകള്‍ മാറണമെന്ന് ഓര്‍മ്മിപ്പിച്ച് മുന്‍ ആസൂത്രണ ബോര്‍ഡ് അംഗം ജി വിജയരാഘവന്‍. ഏഷ്യാനെറ്റ് ന്യൂസിന്‍ ന്യൂസ് അവറിലാണ് പുതിയ സമരരീതികള്‍ അവലംബിക്കേണ്ടതിനെ കുറിച്ച് മുന്‍ ആസൂത്രണ ബോര്‍ഡ് അംഗം കൂടിയായ ജി വിജയരാഘവന്‍ സംസാരിച്ചത്. നിലവിലുള്ള സമരരീതികള്‍ ജനജീവിതം ദുസഹമാക്കുന്നതോടൊപ്പം നമ്മുടെ വികസന സ്വപ്നങ്ങളെകൂടിയാണ് ഇല്ലാതാക്കുന്നതെന്നും ഇടതുപക്ഷ സംഘടനകള്‍ സമരം നടത്തി എന്തിനാണ് പിണറായി വിജയന്‍റെ ഇടതുപക്ഷ സര്‍ക്കാര്‍ പരാജയമാണെന്ന് കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഒന്നാമത്തേത് ദില്ലിയിലെ റേഴ്സ് കോഴ്സ് റോഡ് ബ്ലോക്ക് ചെയ്യുക. അങ്ങനെ ചെയ്യുമ്പോള്‍ ചിലപ്പോള്‍ പൊലീസ് വെടിവെപ്പുണ്ടാകും. പക്ഷേ അതിന് അന്തര്‍ദേശീയ ശ്രദ്ധ ലഭിക്കും. ബിജെപിക്കാര്‍ക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും തടയുക. പക്ഷേ ബിജെപി ഹര്‍ത്താലിന് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒരു കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാമത്തെ സമരമുറ, സമരം ചെയ്യുന്നവര്‍ അഞ്ച് മെസേജ് വെച്ച് ഒരു മണിക്കൂര്‍ നേരം സമരം ചെയ്യേണ്ടവരുടെ സ്വകാര്യ ഇ-മെയിലില്‍, വാട്സ്ആപ്പ്, ട്വിറ്റര്‍ അക്കൌണ്ടുകളിലേക്ക് നിങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് സന്ദേശങ്ങള്‍ അയക്കുക. അതോടുകൂടി ഇ മെയില്‍, ട്വിറ്റര്‍ അക്കൌണ്ട് , വാട്സ്ആപ്പ് എന്നിവ നിലയ്ക്കും. അല്ലാതെ ഹര്‍ത്താല്‍ നടത്തി സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ സമരം ബാധിച്ചത് കേരളത്തെ മാത്രമാണ്, ഇന്ത്യയില്‍ മറ്റൊരിടത്തും സമരം ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാറ്റം വന്നേപറ്റൂ. ഇല്ലെങ്കില്‍ നമ്മള്‍ അടുത്ത തലമുറയോട് ചെയ്യുന്ന വലിയ ദ്രോഹമാണെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.
ഒരോ ഹര്‍ത്താല്‍ നടത്തുമ്പോഴും സ്കൂളുകള്‍ക്ക് നമ്മള്‍ അവധി നല്‍കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇത് വരുംതലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണെന്നും അദ്ദേഹം പറഞ്ഞു. എനിക്ക് സമരം ചെയ്യാന്‍ അവകാശമുണ്ടെങ്കിലും മറ്റൊരാളോട് സമരം ചെയ്യാന്‍ ആവശ്യപ്പെടാന്‍ എനിക്ക് അധികാരമില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നിങ്ങളുടെ സ്വാതന്ത്രം തുടങ്ങുന്നിടത്ത് എന്‍റെ സ്വാതന്ത്രം അവസാനിക്കുകയാണെന്ന് നമ്മള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. അല്ലാതെ സമരം നടത്തി സര്‍ക്കാര്‍ പരാജയമാണെന്ന് കാണിക്കുന്നതെന്തിനെന്നും അദ്ദേഹം സിഐടിയു നേതാവ് കെ.ചന്ദ്രന്‍ പിള്ളയോട് ചോദിച്ചു.
