സോണിയാഗാന്ധി വിളിച്ച യോഗത്തിൽ സിപിഎം നേതാക്കൾ പങ്കെടുത്തിരുന്നു

ആലപ്പുഴ: ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ എൻഡിഎയ്ക്കെതിരെ നിര്‍ത്തേണ്ടത് സംയുക്ത സ്ഥാനാർത്ഥിയെയാണെന്ന് ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ്. ദേശീയ തലത്തില്‍ എന്‍ഡിഎയ്ക്കെതിരെ അണിനിരക്കാന്‍ സോണിയാഗാന്ധി വിളിച്ച യോഗത്തിൽ സിപിഎം നേതാക്കൾ പങ്കെടുത്തിരുന്നു. ഇത് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പ്രാദേശിക തലത്തിലും എന്‍ഡിഎയ്ക്കെതിരെ ഇടത് വലത് മുന്നണികള്‍ സംയുക്ത സ്ഥാനാര്‍ത്ഥിയെയയാണ് നിര്‍ത്തേണ്ടതെന്ന് പികെ കൃഷ്ണദാസ് പറഞ്ഞത്. 

ചെങ്ങന്നൂരിൽ പി.എസ്. ശ്രീധരൻ പിള്ളയെയാണ് ബിജെപി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. ഡി. വിജയകുമാറും എല്‍ഡിഎഫിനായി സജി ചെറിയാനുമാണ് മത്സര രംഗത്തുള്ളത്. സിറ്റിംഗ് എംഎല്‍എ രാമചന്ദ്ര നായരുടെ അകാലമരണത്തോടെയാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

മൂന്ന് മുന്നണികളും തങ്ങളുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കേരളം വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. 2016-ല്‍ ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലമാണ് ചെങ്ങന്നൂര്‍. അയ്യപ്പ സേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് കൂടിയായ വിജയകുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നതോടെ ഹൈന്ദവ വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനെ മുന്‍നിര്‍ത്തിയാണ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ ഇടത് മുന്നണി ശ്രമം.