കോഴിക്കോട്: കക്കാടംപൊയിലിലെ പാര്‍ക്കില്‍ ദുരന്തനിവാരണ മാനദണ്ഡങ്ങള്‍ അട്ടിമറിച്ച പി വി അന്‍വര്‍ എംഎല്‍എക്കെതിരെ നടപടിയെടുക്കാത്ത കോഴിക്കോട് ജില്ലാ കളക്ടര്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഹൈക്കോടതിയിലേക്ക്. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കൃത്യനിര്‍വ്വഹണം നടത്താത്ത കളക്ടര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നാളെ ഹര്‍ജി ഫയല്‍ ചെയ്യും.

പി വി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം സംബന്ധിച്ച ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണ പരമ്പര തുടങ്ങിയതിന് തൊട്ടുപിന്നാലെ കളക്ടര്‍ യു വിജോസ് നടത്തിയ പ്രതികരണമാണിത്. എന്നാല്‍ ദുരന്ത നിവാരണ നിയമം അട്ടിമറിച്ചതുമായി ബന്ധപ്പെട്ട് ഒരു പരിശോധന പോലും നടത്തിയില്ല. സ്ഥലം കയ്യേറിയിട്ടുണ്ടോയെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തിന് റിപ്പോര്‍ട്ട് തേടിയതൊഴിച്ചാല്‍ ജില്ലാഭരണ കൂടം നിഷ്‌ക്രിയമായിരുന്നു.രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് കളക്ടര്‍ വഴിപ്പെട്ടതിനാലാണ് നടപടിയെടുക്കാത്തതെന്ന് ചൂണ്ടി്കകാട്ടിയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്.

സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരമുള്ള പാര്‍ക്കിരിക്കുന്ന പ്രദേശം ദുരന്തസാധ്യതാ മേഖലയായി സര്‍ക്കാര്‍ നിശ്ചയിച്ചതാണ്.മണ്ണിടിച്ചിലിന് സാധ്യതയുള്ള സംസ്ഥാനത്തെ ദുര്‍ബല മേഖലകളില്‍ എംഎല്‍എയുടെ പാര്‍ക്ക് സ്ഥിതിചെയ്യുന്ന താമരശേരി താലൂക്കും പെടുന്നു.അപകട സാധ്യതാ മേഖലയായി പ്രഖ്യപിച്ചിരിക്കുന്ന ഇവിടെ യാതൊരു നിര്‍മ്മാണ പ്രവൃത്തിയും പാടില്ല. ഇരുപത് ഡിഗ്രിയിലധികം ചരിവുള്ള പ്രദേശത്ത് മഴക്കുഴി പോലും പാടില്ലെന്നും ദുരന്ത നിവാരണ വകുപ്പ് നിര്‍ദ്ദേശിക്കുന്നു. മഴക്കുഴി പോലും പാടില്ലെന്ന് പറയുന്നിടത്ത് പക്ഷേ രണ്ടരലക്ഷത്തിലധികം ലിറ്റര്‍ വെള്ളമാണ് കെട്ടി നിര്‍ത്തിയിരിക്കുന്നത്.ഓരോ ജില്ലയിലും കളക്ടര്‍ ഉള്‍പ്പെടുന്ന സമിതിയാണ് ഇ്തതരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയേണ്ടത്. പക്ഷേ എംഎല്‍എയെ തൊടാന്‍ കോഴിക്കോട് കളക്ടര്‍ ധൈര്യപ്പെട്ടില്ല.