യൂണിസെഫിന്റെ പ്രചാരണ പദ്ധതികളുടെ ഭാഗമായ വിദ്യാര്‍ത്ഥിനിയുടെ ചിത്രമാണ് ബുക്ക്ലെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്

ബീഹാര്‍ : സ്വച്ഛ് ഭാരത് പദ്ധതിയോട് അനുബന്ധിച്ച് ജമുയി ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ബുക്ക്ലെറ്റില്‍ പാകിസ്താന്‍ പതാക വീശുന്ന വിദ്യാര്‍ത്ഥിനിയുടെ ചിത്രമേന്തിയ പെണ്‍കുട്ടിയുടെ ചിത്രം . ബീഹാറിലെ ജമുയി ജില്ലയില്‍ സ്വച്ഛ് ഭാരത് പദ്ധതിയോട് അനുബന്ധിച്ച് പുറത്തിറക്കിയ ബുക്ക് ലെറ്റിലെ കവര്‍ ചിത്രമാണ് വിവാദമായിരിക്കുന്നത്. 

ചിരിച്ചു കൊണ്ട് പാകിസ്താന്‍ പതാക വീശുന്ന വിദ്യാര്‍ത്ഥിനിയുടെ ചിത്രമാണ് പദ്ധതിയുടെ ഗുണങ്ങളും പദ്ധതിയെ സംബന്ധിച്ച വിവരങ്ങളും ഉള്‍പ്പെടുത്തിയ ബുക്ക്ലെറ്റിന്റെ കവര്‍ ചിത്രത്തില്‍ ഉള്ളത്. വെളളിയാഴ്ചയാണ ബുക്ക്ലെറ്റ് പുറത്തിറങ്ങിയതും ചിത്രം വിവാദത്തിലായതും. പാകിസ്താനില്‍ വിദ്യാഭ്യാസ പദ്ധതികള്‍ക്കായി യൂണിസെഫിന്റെ പ്രചാരണ പദ്ധതികളുടെ ഭാഗമായ വിദ്യാര്‍ത്ഥിനിയുടെ ചിത്രമാണ് ബുക്ക്ലെറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. 

നോട്ടുബുക്കിന്റെ കവറിലും ചിത്രം ഉപയോഗിച്ചിട്ടുണ്ട്. അംഗനവാടികളിലും സ്കൂളുകളിലും ഈ ചിത്രമടങ്ങിയ പുസ്തകങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. പറ്റ്നയിലുള്ള ഒരു സ്ഥാപനമാണ് ബുക്ക്ലെറ്റ് പ്രിന്റ് ചെയ്തത്. ജില്ലാ ഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുവാദത്തോടെയായിരുന്നു പ്രിന്റിങ്. ഒരുഘട്ടത്തില്‍ പോലും ചിത്രം ആരുടേയും ശ്രദ്ധയില്‍പെട്ടില്ല എന്നത് ഗുരുതര അനാസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അയ്യായിരത്തിലധികം പുസ്തകങ്ങളിലാണ് ഈ അബന്ധം സംഭവിച്ചിട്ടുള്ളത്.