സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, അസംബ്ലി സ്പീക്കര്‍,  പ്രസിഡന്റ്, സെനറ്റ് ചെയർമാൻ, മുഖ്യമന്ത്രിമാർ, പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന താൻ ഉൾപ്പടെയുള്ളവര്‍ക്കാണ് വിലക്കെർപ്പെടുത്തിയതെന്ന് ഇമ്രാന്‍ ഖാൻ വ്യക്തമാക്കി.

ഇസ്ലാമാബാദ്: രാജ്യത്തിന്റെ പരമോന്ന പദവിയിലിരിക്കുന്ന ഭരണകർത്താക്കൾക്ക് സര്‍ക്കാര്‍ ചിലവില്‍ ഫസ്റ്റ് ക്ലാസ് വിമാനയാത്ര നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, അസംബ്ലി സ്പീക്കര്‍, പ്രസിഡന്റ്, സെനറ്റ് ചെയർമാൻ, മുഖ്യമന്ത്രിമാർ, പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന താൻ ഉൾപ്പടെയുള്ളവര്‍ക്കാണ് വിലക്കെർപ്പെടുത്തിയതെന്ന് ഇമ്രാന്‍ ഖാൻ വ്യക്തമാക്കി.

ഇമ്രാന്‍ ഖാന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പാക് മന്ത്രിസഭയുടേതാണ് തീരുമാനമെന്ന് പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു. സൈനിക മേധാവികൾക്ക് ഫസ്റ്റ് ക്ലാസ് യാതയ്ക്ക് അനുമതിയില്ല. അവർക്ക് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാൻ മാത്രമേ അനുമതിയുള്ളു. ആഭ്യന്തര യാത്രയ്ക്കും വിദേശ സന്ദര്‍ശനത്തിനും മറ്റും പ്രത്യേക വിമാനം ഉപയോഗിക്കുന്നത‌ും നിർത്തലാക്കിയതായി ചൗധരി കൂട്ടിച്ചേർത്തു. 

വിവേചനാധികാരം ഉപയോഗിച്ച് സംസ്ഥാന ഫണ്ടുകൾ വിനിയോഗിക്കുന്നതിനും സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ടെന്നും ചൗധരി പറഞ്ഞു. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് 5,100 കോടി രൂപയാണ് ഓരോ വര്‍ഷവും തന്റെ വിവേചനാധികാരം ഉപയോഗിച്ച് ചിലവാക്കിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗിക വസതിയുടെ ചെറിയഭാഗം മാത്രമേ ഉപയോഗിക്കുള്ളുവെന്നും തന്നെ അനുഗമിക്കുന്നതിന് രണ്ടു സുരക്ഷാ വാഹനങ്ങളും രണ്ട് അനുനായികളും മാത്രം മതിയെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.