എല്ലാ ഇന്ത്യന്‍ നേതാക്കളെയും ഇന്ത്യക്കാര്‍ തെരഞ്ഞെടുക്കുന്ന പാര്‍ട്ടിയെയും പാക്കിസ്ഥാന്‍ ബഹുമാനിക്കുന്നുണ്ട്. ആര് ഇന്ത്യയില്‍ അധികാരത്തിലെത്തിയാലും ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ലാഹോര്‍: ഇന്ത്യയില്‍ നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാമെന്ന് പാക്കിസ്ഥാന്‍. തെരഞ്ഞെടുപ്പില്‍ ആര് വിജയിച്ചാലും സമാധാന ചര്‍ച്ചകള്‍ നടത്താന്‍ പാക്കിസ്ഥാന്‍ ഒരുക്കമാണെന്നും പാക്കിസ്ഥാനിലെ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി ഗര്‍ഫ് ന്യൂസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ രാഷ്ട്രീയം ഇത്രയും കലുഷിതമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുമ്പോള്‍ സമാധാന ചര്‍ച്ച നടത്തുന്നത് അഭികാമ്യമല്ല. ഇപ്പോഴത്തെ ഇന്ത്യന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുന്നത് കൊണ്ട് എന്തെങ്കിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പാക്കിസ്ഥാന്‍ കരുതുന്നില്ല.

സ്ഥിരത ഇല്ലാത്ത ഇപ്പോഴത്തെ അവസ്ഥയില്‍ നിന്ന് ഇന്ത്യയില്‍ പുതിയ സര്‍ക്കാരുണ്ടാകുമ്പോള്‍ പാക്കിസ്ഥാന്‍ ചര്‍ച്ചകളുമായി മുന്നോട്ട് വരുമെന്നും ഫവാദ് പറഞ്ഞു. സമാധാന ചര്‍ച്ചയ്ക്ക് നരേന്ദ്ര മോദിയാണോ രാഹുല്‍ ഗാന്ധിയാണോ പാക്കിസ്ഥാന് കൂടുതല്‍ താത്പര്യമെന്ന ചോദ്യത്തിന് അത് തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്നാണ് ഫവാദ് മറുപടി നല്‍കിയത്.

എല്ലാ ഇന്ത്യന്‍ നേതാക്കളെയും ഇന്ത്യക്കാര്‍ തെരഞ്ഞെടുക്കുന്ന പാര്‍ട്ടിയെയും പാക്കിസ്ഥാന്‍ ബഹുമാനിക്കുന്നുണ്ട്. ആര് ഇന്ത്യയില്‍ അധികാരത്തിലെത്തിയാലും ചര്‍ച്ച നടത്താന്‍ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തീവ്രവാദത്തിനെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. ഒന്നിലധികം വട്ടം ഇമ്രാന്‍ ഖാന്‍ അധികാരമേറ്റ ശേഷം പാക്കിസ്ഥാന്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യയെ ക്ഷണിച്ചെങ്കിലും അനുകൂലമായ രീതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചിരുന്നില്ല.