ഭീകരരെ നേരിടുന്ന കാര്യത്തിൽ പാക് സർക്കാരിനും കരസേനയ്ക്കുമിടയിൽ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു എന്ന റിപ്പോർട്ട് പാക് ദിനപത്രമായ ഡോൺ ആണ് റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി നവാസ് ഷെരീഫ് വിളിച്ച യോഗത്തിൽ സൈനിക ഉദ്യോഗസ്ഥരോട് കടുത്ത ഭാഷയിൽ വിദേശകാര്യ സെക്രട്ടറി ഐജാസ് അഹമ്മദ് ചൗധുരിയും പഞ്ചാബ് മുഖ്യമന്ത്രി ഷബാസ് ഷരീഫും സംസാരിച്ചു എന്നാണ് സൂചന. 

ഇപ്പോൾ ചൈന മാത്രമാണ് ഒപ്പമുള്ളതെന്നും അവരും മസൂദ് അഷറിനെ തുടർന്ന് പിന്തുണയ്ക്കാൻ കഴിയില്ലെന്ന് അറിയിച്ചെന്നും റിപ്പോർട്ട് പറയുന്നു. ഹഖാനി നെറ്റ് വര്‍ക്ക്, ജയിഷെ മുഹമ്മദ്. ലഷ്ക്കർ ഇ തയിബ, ഹഫീസ് സെയിദ് എന്നിർവക്കെതിരെ നിയമനടപടി സ്വീകരിക്കുമ്പോൾ ഐഎസ്ഐയും സൈന്യവും ഇടപെടരുത് എന്നാണ് ഇവർ ആവശ്യപ്പെട്ടത്. 

എല്ലാ മേഖലകളിലും ഈ സന്ദേശം എത്തിക്കാൻ ഐഎസ്ഐ ഡയറക്ടർ ജനറൽ റിസ്വാൻ അക്തറിനോട് നവാസ് ഷെരീഫ് ആവശ്യപ്പെട്ടു. ഇന്ത്യയിൽ ആക്രമണം നടത്തിയത് പാകിസ്ഥാനി ഭീകരരാണ് എന്ന തെളിവുകൾ ഇന്ത്യ ലോകരാജ്യങ്ങൾക്ക് കൈമാറിയിരുന്നു. പഠാൻകോട്ട് ആക്രമണത്തിൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കണം എന്ന സന്ദേശം ഷെരീഫ് സൈന്യത്തിനു നല്‍കി എന്നും ഡോണിന്‍റെ റിപ്പോർട്ട് പറയുന്നു.