Asianet News MalayalamAsianet News Malayalam

ശബരിമല; സര്‍ക്കാറുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പന്തളം, തന്ത്രി കുടുംബാംഗങ്ങള്‍

സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി മണ്ഡലകാലത്ത് ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന് പന്തളം കുടുംബം ആവശ്യപ്പെടും. എന്നാല്‍ സര്‍ക്കാര്‍ ഇതിന് വഴങ്ങാന്‍ സാദ്ധ്യതയില്ല. 

Pandalam and Tantri family are ready for discussion to state government about sabarimala verdict
Author
Thiruvananthapuram, First Published Nov 14, 2018, 8:31 AM IST

തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗവും തന്ത്രിയും പന്തളം കുടുംബങ്ങളുമായുള്ള ചർച്ചയും നാളെ നടക്കും. നാളെ സർവ കക്ഷി യോഗത്തിന് ശേഷം 3 മണിക്കാണ് ചർച്ച. സര്‍ക്കാര്‍ വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് പന്തളം കുടുംബ പ്രതിനിധികള്‍ പറഞ്ഞു. തന്ത്രി  കുടുംബവും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചുട്ടുണ്ട്.  കണ്ഠരര് രാജീവരര് , മോഹനരര്, മഹേഷ് മോഹനരര് എന്നിവർ പങ്കെടുക്കുമെന്ന് തന്ത്രി കുടുംബാംഗങ്ങള്‍ അറിയിച്ചു.

എന്നാല്‍ സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി മണ്ഡലകാലത്ത് ശബരിമലയില്‍ യുവതീ പ്രവേശനം പാടില്ലെന്ന് പന്തളം കുടുംബം ആവശ്യപ്പെടും. എന്നാല്‍ സര്‍ക്കാര്‍ ഇതിന് വഴങ്ങാന്‍ സാദ്ധ്യതയില്ല. ഇന്നലെ യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ലെന്ന സുപ്രീം കോടതി വിധി ശബരിമല ഉന്നതതലയോഗത്തിൽ മൂന്ന് തവണയാണ് മുഖ്യമന്ത്രി വായിച്ചത്. 

മാത്രമല്ല ഭരണഘടനാ പ്രകാരം സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ശബരിമലയില്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ നിന്നും പന്തളം, തന്ത്രി കുടുംബാംഗങ്ങള്‍ പിന്‍മാറിയിരുന്നു. എന്നാല്‍ മണ്ഡലകാലം കഴിയുന്നത് വരെ സുപ്രീംകോടതി വിധിക്ക് സ്റ്റേയില്ലെന്ന ഉത്തരവ് വന്നതോടെ ഇരു വിഭാഗവും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് നിര്‍ബന്ധിതരാകുകയായിരുന്നു. 

സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് സമവായ ശ്രമമുണ്ടെങ്കിലും വിധി നടപ്പാക്കുന്നതിൽ നിന്നും സർക്കാർ പിന്നോട്ട് പോകാനിടയില്ല. മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പന്ത് സർക്കാറിന്‍റെ കോർട്ടിലാണെങ്കിലും വിധി നടപ്പാക്കാനുള്ള ബാധ്യതയിൽ നിന്നും സർക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന സന്ദേശമാണ് പിണറായി വിജയൻ നൽകിയത്.

അതേസമയം പുന:പരിശോധനാ ഹർജികൾ കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ച സാഹചര്യത്തിൽ പ്രതിഷേധം കനക്കാനിടയുണ്ടെന്ന വിലയിരുത്തലും സർക്കാരിന് മുന്നിലുണ്ട്. ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന പഴി ഒഴിവാക്കാനാണ് സർവ്വകക്ഷിയോഗം. തന്ത്രി-പന്തളം കുടുംബങ്ങളുമായി സർവ്വകക്ഷിയോഗത്തിന് ശേഷം ചർച്ച നടത്തും. 

എൻഎസ്എസിനെ ചർച്ചക്ക് എത്തിക്കാൻ ശ്രമമുണ്ടായിരുന്നെങ്കിലും വിജയിച്ചില്ലെന്നാണ് സൂചന. മണ്ഡല മകര വിളക്ക് കാലവും ശബരിമല പ്രതിരോധിക്കുമെന്ന് ചില സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ രണ്ട് മാസത്തോളം നീളുന്ന തീർത്ഥാടന കാലമാണ് സർക്കാറിനും പ്രതിഷേധക്കാർക്കും മുന്നിലെ വെല്ലുവിളി.

അതിനിടെ പഴുതടച്ചുള്ള സുരക്ഷാപദ്ധതിക്ക് പോലീസ് രൂപം നൽകി. മേൽനോട്ടത്തിന് രണ്ട് എഡിജിപിമാർ, പന്പയിലും സന്നിധാനത്തും രണ്ട് ഐജിമാർക്ക് കീഴിൽ എട്ട് എസ്‍പിമാര്‍, ആകെ അരലക്ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥര്‍. ഇതരസംസ്ഥാനങ്ങളിൽ നിന്നും വനിതാ ബറ്റാലിയൻ അടക്കം എത്തും. ആവശ്യമെങ്കിൽ സന്നിധാനത്തും വനിതാ ബറ്റാലിയനെ നിയോഗിക്കാനും ആലോചനയുണ്ട്. വിശദമായ പോലീസ് വിന്യാസത്തെക്കുറിച്ച് ഇന്ന് തീരുമാനിക്കും.

Follow Us:
Download App:
  • android
  • ios